കോഴിക്കോട് സിനിമയില്‍ അഭിനയിക്കാൻ അവസരം വാഗ്‍ദാനം നല്‍കി കൂട്ടബലാത്സംഗം ചെയ്തു; സുഹൃത്തായ യുവതി അറസ്റ്റില്‍


കോഴിക്കോട്: സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു. കോഴിക്കോട് കാരപ്പറമ്പിലുള്ള ഫ്‌ളാറ്റില്‍ കൊണ്ടുപോയാണ് യുവതിയെ പീഡിപ്പിച്ചത്. സംഭവത്തില്‍ പീഡനത്തിന് ഇരയായ യുവതിയുടെ സുഹൃത്തായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

കണ്ണൂരില്‍ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശിനിയായ യുവതിയാണ് പീഡിപ്പിക്കപ്പെട്ടത്. ഇവരുടെ സുഹൃത്തായ കണ്ണൂര്‍ മുണ്ടയാട് സ്വദേശിനി അഫ്‌സീന (29) ആണ് അറസ്റ്റിലായത്. കോഴിക്കോട് ടൗണ്‍ പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ ബിജുരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അഫ്‌സീനയെ അറസ്റ്റ് ചെയ്തത്.

അഫ്‌സീന സുഹൃത്ത് ഷമീറിന്റെ സഹായത്തോടെയാണ് യുവതിയെ കോഴിക്കോട്ടെ ഫ്‌ളാറ്റിലെത്തിച്ചത്. യുവതിയുമായി സൗഹൃദം സ്ഥാപിച്ച ശേഷമായിരുന്നു ഇത്. ഫ്‌ളാറ്റിലെത്തിയ ശേഷമാണ് കോട്ടയം സ്വദേശിനിയായ യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്.

ഇതിന് ശേഷം യുവതിയെ പീഡിപ്പിച്ചവരെ അഫ്‌സീനയും ഷമീറും ഭീഷണിപ്പെടുത്തി. പൊലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞായിരുന്നു ഭീഷണി. അഫ്‌സീനയും ഷമീറും തന്നെയാണ് പീഡനത്തിന് ഇരയായ യുവതിയെയും കൊണ്ട് നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ നടന്ന വിശദമായ അന്വേഷണത്തിനൊടുവിലാണ് അഫ്‌സീന അറസ്റ്റിലായത്.

കേസുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശികളായ അബൂബക്കര്‍, സെയ്തലവി എന്നിവരെ നേരത്തെ കുടകിലെ ഒരു റിസോര്‍ട്ടില്‍നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ക്കു സഹായം നല്‍കിയ അഫ്‌സീനയുടെ സുഹൃത്ത് ഷമീര്‍ കുന്നുമ്മലിനെയും അറസ്റ്റ് ചെയ്തു.