മയക്കുമരുന്നു വില്‍പ്പന സംഘത്തിലെ പ്രധാന കണ്ണിയായ കോഴിക്കോട് വെള്ളയില്‍ സ്വദേശി അറസ്റ്റില്‍; ലഹരി കേസില്‍ കാപ്പ ചുമത്തിയുള്ള മലബാര്‍ മേഖലയിലെ ആദ്യ അറസ്റ്റ്


കോഴിക്കോട്: മയക്കുമരുന്ന് കേസില്‍ കാപ്പാ നിയമം ചുമത്തി മലബാര്‍ മേഖലയില്‍ ആദ്യ അറസ്റ്റ്. കോഴിക്കോട് വെള്ളയില്‍ സ്വദേശിയായ നാലുകുടിപ്പറമ്പ് ഹാഷിം (58) ആണ് അറസ്റ്റിലായത്. കോഴിക്കോട് നഗരത്തിലെ മയക്കുമരുന്ന് വില്‍പ്പനക്കാരില്‍ പ്രധാന കണ്ണിയാണ് ഇയാള്‍.

നര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് ആക്റ്റ് പ്രകാരമാണ് വെള്ളയില്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത ശേഷം ഇയാളെ തിരുവനന്തപുരം ജില്ലയിലെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. ഡെപ്യൂട്ടി കമ്മീഷണര്‍ കെ.ഇ.ബിജുവിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഹാഷിമിനെ കരുതല്‍ തടങ്കലിന് അയച്ചത്.

സംസ്ഥാനത്തു ലഹരി മരുന്നു കേസില്‍ കാപ്പ ചുമത്തി പ്രതിയെ നാടുകടത്തിയ സംഭവം ആദ്യമുണ്ടായത് എറണാകുളത്താണ്. കഴിഞ്ഞ മാസമായിരുന്നു ഇത്.