മുന്നില്‍ സ്‌കൂള്‍ ബാഗ്, പിറകില്‍ നഗരക്കാഴ്ചകള്‍ ആസ്വദിച്ച് പിഞ്ചുമകള്‍, ശാരീരിക പരിമിതിയെ മറികടന്ന് കൊയിലാണ്ടിയിലെ തിരക്കിലൂടെ സൈക്കിള്‍ ചവിട്ടി ഒരച്ഛന്‍; സമൂഹമാധ്യമങ്ങളില്‍ വൈറലായി ഹൃദയസ്പര്‍ശിയായ വീഡിയോ


കൊയിലാണ്ടി: അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധം വാക്കുകളില്‍ വിവരിക്കാന്‍ കഴിയാത്തത്ര ശുദ്ധമാണ്. അത്തരമൊരു കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. ഒരു കയ്യാല്‍ സൈക്കിളില്‍ തന്റെ മകളെ സുരക്ഷിതമായി സ്‌കൂളിലേക്ക് എത്തിക്കുകയാണ് ഈ അച്ഛന്‍. കൊയിലാണ്ടി ബീച്ച് റോഡിൽ മർക്കുറി ഹൗസിൽ റഷീദും മകൾ ഖദീജ ഹനയുമാണ് വീഡിയോയിലുള്ളത്.

സൈക്കിളിന്റെ ഹാന്റിലിനരികില്‍ സ്‌കൂള്‍ ബാഗ് തൂക്കിയിട്ടുണ്ട്. പിറകില്‍ മകള്‍ സൈക്കിളില്‍ പിടിച്ചിരിക്കുകയാണ്. നഗരത്തിന്റെ എല്ലാതിരക്കുകളും മറികടന്ന് മകളെ സ്‌കൂളിലെത്തിക്കാനുള്ള ഓട്ടത്തിലാണ് റഷീദ്. ഇന്ത്യൻ പബ്ലിക് സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാർത്ഥിയാണ് റഷീദിന്റെ ഇളയമകൾ ഖദീജ ഹന. വർഷങ്ങൾക്ക് മുമ്പ് ഐസ് കട്ടിം​ഗ് മെഷിനിൽ കുടങ്ങിയാണ് റഷീദിന് ഒരു കെെ നഷ്ടമായത്.

ഫറോക്ക് താലൂക്ക് ആശുപത്രിയിലെ ഓര്‍ത്തോ പീഡിക്ക് സര്‍ജനായി സേവനമനുഷ്ഠിക്കുന്ന മുഹമ്മദ് റയീസ് പാലക്കലാണ് വൈറലായ ഈ വീഡിയോ പകര്‍ത്തിയത്. കൊയിലാണ്ടി ബസ് സ്റ്റാന്റിന് സമീപത്തു നിന്നാണ് ദൃശം പകര്‍ത്തിയിരിക്കുന്നത്.

ദൃശം പകര്‍ത്തിയ ഡോക്ടറും കുറച്ച് കാലങ്ങള്‍ക്ക് മുമ്പ് ഇതേ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ഓപ്പറേഷന്‍ തിയേറ്ററില്‍ പാട്ട് പാടുന്ന ഒരു ഡോക്ടറുടേയും രോഗിയേയും ഓര്‍മ്മയില്ലേ. അതേ ഡോക്ടറാണിത്.


Related News: മലരേ മൗനമാ…ഓപ്പറേഷൻ തിയേറ്റർ സംഗീത സാന്ദ്രമാക്കി ഡോക്ടറും രോഗിയും, വൈറലായി കൊയിലാണ്ടിയിലെ ഓർത്തോ ഡോക്ടർ മുഹമ്മദ് റയീസ്; ആ സുന്ദര രംഗങ്ങൾ കാണാം


കൊയിലാണ്ടിയിലെ ഈ അച്ഛന്റെയും മകളുടെയും വീഡിയോ സോഷ്യൽ മീഡിയ വലിയ കയ്യടിയോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. കേരളത്തിലും പുറത്തുമുള്ള നിരവധി മലയാളികളാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

വീഡിയോ കാണാം:

English Summary / Content Highlight:  Video of differently abled father riding bicycle carrying his little daughter through busy Koyilandy town goes viral in social media and the video gets heavy response. The video was shot by Dr. Muhammad Rayees. Watch the video.