മുഖംമൂടി ധരിച്ചെത്തിയ സംഘം പിടിച്ചുവലിച്ച് കാറിലേക്കിടാന്‍ ശ്രമിച്ചു; കണ്ണൂരില്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം


കണ്ണൂര്‍: കണ്ണൂരില്‍ പതിനഞ്ചുകാരിയെ സ്‌കൂളില്‍ പോകുന്നതിനിടെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. ഇടവഴിയില്‍ വച്ചാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. നാലംഗ സംഘമാണ് കുട്ടിയെ പിടികൂടി കൊണ്ടുപോകാന്‍ ശ്രമിച്ചത്. എന്നാല്‍ കുതറി മാറിയ പെണ്‍കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു.

കണ്ണൂര്‍ കക്കാട് കുഞ്ഞിപ്പള്ളിയില്‍ നിന്ന് പള്ളിക്കുന്നിലേക്ക് പോകുന്ന ഇടവഴിയില്‍ വച്ചാണ് സംഭവം. കാറിലുണ്ടായിരുന്ന നാല് പേര്‍ പെണ്‍കുട്ടിയെ പിടിച്ച് വലിച്ച് കാറിലേക്ക് ഇടാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

കാറിലുണ്ടായിരുന്ന നാല് പേരും മുഖംമൂടി ധരിച്ചിരുന്നു. ഈ സമയത്ത് സമീപത്ത് ആളുകളുണ്ടായിരുന്നില്ല. എതിര്‍ ദിശയില്‍ ഓട്ടോറിക്ഷ വന്നുവെന്നും ഇത് കണ്ട് കാര്‍ തിരികെ പോയെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.

പകച്ചോടിയ പെണ്‍കുട്ടിയോട് സമീപത്തുണ്ടായിരുന്ന കടയുടമ സമാധാനിപ്പിച്ച് വിവരം ചോദിക്കുകയായിരുന്നു. പെണ്‍കുട്ടി സ്ഥിരമായി സ്‌കൂളില്‍ പോകുന്ന ഇടവഴിയാണിത്. പൊലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു.

ദിവസങ്ങള്‍ക്ക് മുമ്പ് കുഞ്ഞിപ്പള്ളിയില്‍ പതിനാറുകാരനെ കാണാതായിരുന്നു. ജൂലൈ 16ന് വീട്ടില്‍ നിന്ന് മുടിമുറിക്കാന്‍ തൊട്ടടുത്ത കടയില്‍ പോയ മുഹമ്മദ് ഷൈസിനെയാണ് കാണാതായത്. കാണാതായി 17 ദിവസങ്ങള്‍ പിന്നിട്ടിട്ടും കുട്ടിയെ കുറിച്ചുള്ള യാതൊരു വിവരവും ലഭിച്ചിട്ടില്ല. ഈ സംഭവത്തിന്റെ ഞെട്ടല്‍ മാറുന്നതിന് മുമ്പാണഅ കുഞ്ഞിപ്പള്ളിയില്‍ നിന്നുതന്നെ പരാതി ഉയര്‍ന്നത്.