ജോലിക്കായി മലേഷ്യക്ക് പോകാനിരിക്കേ ഭാഗ്യം തേടി എത്തി, തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിനെ തേടി ഓണം ഭാഗ്യം


തിരുവനന്തപുരം: തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിനെ തേടി ഓണം ബംപര്‍. ജോലിക്കായി മലേഷ്യയിലേക്ക് പോകാന്‍ തയാറെടുക്കുമ്പോഴാണ് ബംപറിന്റെ ഭാഗ്യമെത്തിയത്. ലോട്ടറി എടുക്കാന്‍ പണം ഇല്ലാഞ്ഞതിനാല്‍ മകന്റെ കുടുക്ക പൊട്ടിച്ചാണ് ലോട്ടറി എടുത്തത്.

ഓട്ടോ ഡ്രൈവറാണ് അനൂപ്. ശനിയാഴ്ച രാത്രി എടുത്ത ടി.ജെ 750605 എന്ന ടിക്കറ്റിനാണ് ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയായ 25 കോടി രൂപ ലഭിച്ചത്. തങ്കരാജ് ലോട്ടറി ഏജന്‍സി പഴവങ്ങാടിയില്‍ വിറ്റ ടിക്കറ്റാണ് ഒന്നാം സമ്മാനം ലഭിച്ചത്. ജേതാവിന് 10% ഏജന്‍സി കമ്മിഷനും 30% നികുതിയും കിഴിച്ച് ബാക്കി 15.75 കോടി ലഭിക്കും.


‘ബംപര്‍ അടിച്ചെന്നു വിശ്വസിക്കാനാകുന്നില്ല. അറിഞ്ഞ ഉടന്‍ തന്നെ എല്ലാവരെയും വിളിച്ച് അറിയിച്ചു. ഇന്നലെ രാത്രി ഏഴരയോടെയാണ് ടിക്കറ്റെടുത്തത്. അന്‍പത് രൂപ കുറവുണ്ടായിരുന്നതിനാല്‍ ടിക്കറ്റെടുക്കേണ്ട എന്നു കരുതിയതാണ്. പിന്നെ കൊച്ചിന്റെ കുടുക്കപൊട്ടിച്ച പണം കൊണ്ടാണ് ലോട്ടറി എടുത്തത്’ എന്ന് ബംപര്‍ ജേതാവ് അനൂപ് പറഞ്ഞു.

summary: a native of Srivaraham, Thiruvananthapuram, when he was about to go to Malaysia for work