വടകരയിലുണ്ടായ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇരിങ്ങല്‍ സ്വദേശിയായ ഇരുപത്തിരണ്ടുകാരന്‍ മരിച്ചു


പയ്യോളി: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഇരിങ്ങല്‍ കുന്നുമ്മല്‍ വിഷ്ണു ആണ് മരിച്ചത്. ഇരുപത്തിരണ്ട് വയസായിരുന്നു.

നവംബര്‍ 29 ന് വടകര കരിമ്പനപ്പാലത്ത് ദേശീയപാതയില്‍ വച്ചാണ് അപകടമുണ്ടായത്. വടകരയില്‍ നിന്ന് സുഹൃത്ത് കേദാര്‍നാഥിനൊപ്പം ഇരിങ്ങലിലെ വീട്ടിലേക്ക് പോകുകയായിരുന്നു വിഷ്ണു. കെ.എസ്.ആര്‍.ടി.സി ബസ്സും വിഷ്ണു സഞ്ചരിച്ചിരുന്ന ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

പരിക്കേറ്റ വിഷ്ണുവിനെ ഉടന്‍ വടകര സഹകരണ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെയാണ് വിഷ്ണു മരണത്തിന് കീഴടങ്ങിയത്.

കുന്നുമ്മല്‍ വിജയന്റെയും ഷാനിയുടെയും മകനാണ് വിഷ്ണു. അശ്വന്താണ് സഹോദരന്‍.

ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും. ബുധനാഴ്ച ഉച്ചയോടെ ഇരിങ്ങലിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.