രണ്ട് വർഷംമുന്നേ മലപ്പുറത്തുനിന്ന് കാണാതായി, ഭിക്ഷാടന മാഫിയയുടെ കൈയിൽ നിന്ന് യുവതിയെയും മക്കളെയും രക്ഷിച്ച് പോലീസ്


മലപ്പുറം: നിലമ്പൂര്‍ പോത്തുകല്ലില്‍നിന്ന് രണ്ടുവര്‍ഷം മുമ്പ് കാണാതായ ആദിവാസി യുവതിയെയും മക്കളെയും പോലീസ് കണ്ടെത്തി. കുനിപ്പാല ആദിവാസി കോളനിയിലെ മിനി, മക്കളായ രമേശ്, രഞ്ജിത്ത് എന്നിവരെയാണ് കണ്ടെത്തിയത്. ഭിക്ഷാടന മാഫിയയുടെ കൈയിലകപ്പെട്ട മൂവരെയും തമിഴ്‌നാട്ടില്‍നിന്നാണ് കണ്ടെത്തിയത്.

2021-ലാണ് മിനിയെയും മക്കളെയും ദുരൂഹസാഹചര്യത്തില്‍ കാണാതായത്. തുടര്‍ന്ന് മലപ്പുറം എസ്.പി. എസ്.സുജിത് ദാസിന്റെയും നിലമ്പൂര്‍ ഡിവൈ.എസ്.പി.യുടെയും മേല്‍നോട്ടത്തില്‍ പ്രത്യേക പോലീസ് സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍, മധുര, പഴനി, പൊള്ളാച്ചി, തിരുപ്പൂര്‍, മേട്ടുപ്പാളയം എന്നിവിടങ്ങളിലെല്ലാം തിരച്ചില്‍ നടത്തി. ഈ അന്വേഷണത്തിലാണ് യുവതിയും മക്കളും ഭിക്ഷാടന മാഫിയയുടെ കൈയിലകപ്പെട്ടെന്ന വിവരം ലഭിച്ചത്. തുടര്‍ന്ന് കോയമ്പത്തൂരിലെത്തിയ പോലീസ് സംഘം പ്രദേശവാസികളുമായി അടുപ്പം സ്ഥാപിച്ച് കൂടുതല്‍വിവരങ്ങള്‍ ശേഖരിക്കുകയും തമിഴ്‌നാട് പോലീസിന്‍റെ സഹായത്തോടെ കോയമ്പത്തൂരില്‍നിന്ന് ഇവരെ കണ്ടെത്തുകയുമായിരുന്നു.

രണ്ടുവര്‍ഷം നീണ്ട പോലീസിന്റെ പ്രയത്‌നമാണ് ഇതോടെ ഫലം കണ്ടത്. ഭിക്ഷാടന മാഫിയയുടെ കൈയിലകപ്പെട്ടിരുന്ന യുവതിയെയും മക്കളുയും പോത്തുകല്‍ ഇന്‍സ്‌പെക്ടര്‍ ശ്രീകുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ. സോമന്‍, എസ്.സി.പി.ഒ. രാജേഷ്, സി.പി.ഒ.മാരായ അഖില്‍, കൃഷ്ണദാസ് എന്നിവരാണ് അന്വേഷണസംഘമാണ് കണ്ടെത്തിയത്.

Summary: The police rescued the woman and her children from the begging mafia