അന്ന് സഞ്ചരിച്ച ഓട്ടോ, വയനാട്ടിലേത് ദാരുണമായ അപകടം; ഷെരീഫിൻ്റെ വേർപാടിൽ വേദനയോടെ രാഹുൽ ​ഗാന്ധി


വടനാട്: വയനാട് മുട്ടിൽ വാര്യാട് ഉണ്ടായ വാഹനാപകടത്തിൽ ദുഖം രേഖപ്പെടുത്തി രാഹുൽ ഗാന്ധി എംപി. വയനാട് സന്ദർശന വേളയിൽ ഷരീഫിനൊപ്പം എടുത്ത ഫോട്ടോയും അനുഭവവും പങ്കുവച്ചാണ് ഫേസ്ബുക്കിലൂടെ വേദന അറിയിച്ച് രാഹുൽ രംഗത്തെത്തിയത്.

വയനാട്ടിൽ നിന്നുള്ള ദാരുണമായ റോഡപകടത്തിന്റെ വാർത്തയിൽ വളരെ വേദനയുണ്ടെന്നു പറഞ്ഞാണ് രാഹുൽ കുറിപ്പ് തുടങ്ങുന്നത്. മരിച്ച ഷെരീഫ് വി വി, അമ്മിണി എന്നിവരുടെ കുടുംബങ്ങൾക്ക് തന്റെ ഹൃദയംഗമമായ അനുശോചനം. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ. 2021 ഏപ്രിലിൽ തന്റെ വയനാട് സന്ദർശന വേളയിൽ ഷെരീഫ് വി വിയുമായി സംവദിക്കാൻ അവസരം ലഭിച്ചു. അദ്ദേഹത്തിന്റെ മനുഷ്യത്വവും അറിവും തൊഴിലാളിവർഗത്തിന്റെ ജീവിതത്തെയും പോരാട്ടങ്ങളെയും കുറിച്ചു തന്നിൽ അവബോധം ഉണ്ടാക്കി. അദ്ദേഹത്തിന്റെ അക്ഷീണ പ്രയത്നം തനിക്ക് എന്നും പ്രചോദനമായിരിക്കും- രാഹുൽ ഗാന്ധി കുറിച്ചു.

കാറും ഓട്ടോറിക്ഷയും കെ.എസ്.ആര്‍.ടി.സി. ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് രണ്ട് പേർക്ക് ദാരുണമായ മരണം സംഭവിച്ചത്. ഷെരീഫിന് പുറമേ ഓട്ടോയിലെ യാത്രക്കാരി എടപ്പെട്ടി കോളനിയിലെ എടപ്പെട്ടി ചുള്ളിമൂല കോളനിയിൽ അമ്മിണിയും (55) അപകടത്തിൽ മരിച്ചിരുന്നു. സഹയാത്രികയും ഇതേ കോളനിവാസിയുമായ ശാരദയെ ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Summary: