മേപ്പയ്യൂരില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് വെട്ടേറ്റു, ഗുരുതര പരിക്ക്; പിന്നില്‍ യൂത്ത് ലീഗെന്ന് ആരോപണം


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ എടത്തില്‍ മുക്കില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് വെട്ടേറ്റു. എടത്തില്‍മുക്കില്‍ നെല്ലിക്കാത്താഴെക്കുനി സുനില്‍കുമാറിനാണ് വെട്ടേറ്റത്. തലയ്ക്കും ശരീരത്തിലും ഗുരുതരമായി പരിക്കേറ്റ സുനില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. മുസ്‌ലിം ലീഗ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു.

ഇന്ന് വൈകുന്നേരം മേപ്പയ്യൂര്‍ എടത്തില്‍മുക്കില്‍വെച്ചായിരുന്നു സംഭവം. മേപ്പയ്യൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ഇന്നോവ കാറിലെത്തിയ എട്ടംഗ സംഘം സുനിലിനെ ആക്രമിക്കുകയായിരുന്നുവെന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പറയുന്നു. പ്രാണരക്ഷാര്‍ത്ഥം സമീപത്തെ കടയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച സുനിലിനെ കടയില്‍ നിന്നും പിടിച്ചുതാഴെയിറക്കി ആക്രമിക്കുകയായിരുന്നുവെന്നും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.