സബര്‍മതിയില്‍ ആസ്വാദകര്‍ ഒഴുകിയെത്തി, സംഘനൃത്തം കാണാന്‍ തിരക്കോട് തിരക്ക്


പേരാമ്പ്ര: കലോത്സവത്തിന്റെ ഗ്ലാമര്‍ ഇനമായ സംഘനൃത്തം കാണാന്‍ പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടിലെ വേദി ഒന്ന് സബര്‍മതിയില്‍ വന്‍തിരക്ക്. രാവിലെ മുതല്‍ നിറഞ്ഞ സദസ്സിലാണ് സംഘനൃത്തം അരങ്ങേറിയത്. ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗങ്ങളുടെ സംഘനൃത്തമാണ് നടന്നത്.

കനത്ത വെയിലും ഗ്രൗണ്ടിലെ പൊടിയുമെല്ലാം ശല്യമായുണ്ടെങ്കിലും സംഘനൃത്തം കാണാനുള്ള താല്‍പര്യത്തെ ഇതൊന്നും ബാധിച്ചില്ല. വേദിയ്ക്കരികില്‍ ആയിരത്തോളം പേര്‍ക്ക് ഇരിക്കാനുള്ള കസേരകളാണ് ഒരുക്കിയിരുന്നത്. കസേരകള്‍ നിറഞ്ഞ് വേദിയുടെ ഇരുവശത്തും ആള്‍ത്തിരക്കായിരുന്നു. ഏറെ നേരം നിന്നുകൊണ്ടും നൃത്തംകാണാന്‍ ആസ്വാദകരുണ്ടായിരുന്നു.

വേദിയുടെ പരിസരത്തെല്ലാം കുടിവെള്ളവും ചുക്കുകാപ്പിയും സൗജന്യമായി ലഭ്യമാക്കിയത് ആളുകള്‍ക്ക് ആശ്വാസമമായിരുന്നു. നൃത്തങ്ങള്‍ ഒന്നിനൊന്ന് മികച്ചതായിരുന്നെന്ന് ആസ്വാദകര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

മേക്കപ്പ് മുതലിങ്ങോട്ട് ഓരോ ഘട്ടത്തിലും ശ്രദ്ധയും അര്‍പ്പണവും പ്രകടമാക്കേണ്ട നൃത്തരൂപമാണ് സംഘനൃത്തം. ഏഴ് പേരടങ്ങുന്ന സംഘത്തിന് വസ്ത്രവും കണ്ണെഴുത്തും മുടികെട്ടുന്നതുമൊക്കെ ഒരുപോലെയായിരിക്കും. ആകര്‍ഷകമായ കോസ്റ്റിയൂമും വസ്ത്രങ്ങളും സംഘനൃത്തത്തിന് ഭംഗികൂട്ടി.