അടിച്ച് നിലത്ത് വീഴ്ത്തി, ശേഷം ചുണ്ട് കടിച്ച് പൊട്ടിച്ചു; കോഴിക്കോട് പട്ടാളപ്പള്ളിയില്‍ ഒറ്റയ്ക്ക് നിസ്‌കരിച്ചയാള്‍ക്ക് ക്രൂരമായ മര്‍ദ്ദനം


കോഴിക്കോട്: പട്ടാളപ്പള്ളിയില്‍ പ്രഭാത നിസ്‌കാരത്തിനെത്തിയ മധ്യവയസ്‌കന് മര്‍ദനം. 53കാരനായ ഷമൂണ്‍ ആണ് മര്‍ദനത്തിനിരയായത്. ബെംഗളൂരുവില്‍ താമസിക്കുകയായിരുന്ന ഷമൂണ്‍ ഇന്നലെയാണ് കോഴിക്കോടെത്തിയത്. അതിരാവിലെ കൊച്ചിയിലേക്ക് പോകേണ്ട ആവശ്യമുള്ളതിനാല്‍ പട്ടാളപ്പള്ളിയിലെത്തിയ അദ്ദേഹം ജമാഅത്തിന് നില്‍ക്കാതെ തനിച്ച് നിസ്‌കരിക്കുകയായിരുന്നു. അതിനെ ചോദ്യം ചെയ്തുകൊണ്ടാണ് പള്ളിയിലുണ്ടായിരുന്ന ഒരാള്‍ ഷമൂണിനെ ഉപദ്രവിക്കാന്‍ ആരംഭിച്ചതെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ അല്‍ത്താഫ് പറഞ്ഞു.

യാത്രക്കാരനായത് കൊണ്ടാണ് താന്‍ ഒറ്റക്ക് നിസ്‌കരിച്ചതെന്ന് പറഞ്ഞിട്ടും ‘ഖുറാഫത്ത്’ ഉണ്ടാക്കാന്‍ വേണ്ടിയാണോ നീ ഇങ്ങോട്ട് വന്നതെന്ന് ചോദിച്ച് ഷമൂണിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നെന്ന് അല്‍ത്താഫ് പറഞ്ഞു. മര്‍ദനമേറ്റ് നിലത്ത് വീണുകിടക്കുന്ന സഹോദരന്റെ ചുണ്ടില്‍ അയാള്‍ കടിച്ച് മുറിവേല്‍പ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. ആശയപരമായ തീവ്രതയുടെ എക്സ്ട്രീമിസവും വഹാബിസവുമാണ് അവിടെക്കണ്ടതെന്ന് അല്‍ത്താഫ് പറഞ്ഞു.

അപ്പോഴേക്ക് അവിടെ ആളുകള്‍ കൂടി സഹോദരനോട് പെട്ടെന്ന് അവിടെ നിന്ന് പോകാന്‍ ആവശ്യപ്പെട്ടു. തൊട്ടടുത്തുണ്ടായിരുന്ന കണ്‍ട്രോള്‍ റൂമിലെത്തി. പൊലീസ് ബീച്ച് ഹോസ്പിറ്റലിലെത്തിച്ചു. ആശുപത്രിയിലെത്തി വൈദ്യപരിശോധന നടത്തുകയും ചുണ്ടില്‍ എട്ട് സ്റ്റിച്ച് ഇടുകയും ചെയ്തു.

പള്ളിയിലെ ജീവനക്കാരനായ മലപ്പുറം ഐക്കരപടി ഓട്ടുപാറ മൊയ്തു (60) ആണ് മര്‍ദിച്ചത്. പ്രതി മൊയ്തു ഉടന്‍ തന്നെ നഗരം പോലീസ് സ്റ്റേഷനില്‍ ഹാജരായി. പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടു. ഐ പി സി 341, 323, 324 വകുപ്പുകള്‍ പ്രകാരമാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. അതിക്രൂരമായി മര്‍ദിച്ചിട്ടും പ്രതിക്കെതിരെ നിസ്സാര വകുപ്പുകളാണ് ചേര്‍ത്തിയതെന്ന് ആരോപണമുണ്ട്. അക്രമിച്ചയാള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പട്ടാള പള്ളി കമ്മിറ്റി സെക്രട്ടറി അബ്ദുല്‍ കരീം പറഞ്ഞു.