ആനക്കുളത്ത് ട്രെയിനിൽ നിന്ന് യുവാവിനെ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ മരിച്ച ആളെ തിരിച്ചറിഞ്ഞു; മരിച്ചത് ആന്ധ്ര സ്വദേശിയായ 23കാരൻ


കൊയിലാണ്ടി: ആനക്കുളത്ത് ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. ആന്ധ്ര സ്വദേശി റഫീഖ് ആണ് മരിച്ചത്. ഇരുപത്തിമൂന്ന് വയസാണ്.

മൂന്നുവയസുള്ളപ്പോൾ ആന്ധ്രയില്‍നിന്ന് തിരുവനന്തപുരത്ത് എത്തിയതാണ് റഫീഖ്. തുടര്‍ന്ന് ചില്‍ഡ്രന്‍സ് ഹോമിലായിരുന്നു. അവിടെനിന്ന് പുറത്തിറങ്ങിയശേഷം പലയിടത്തായി കഴിയുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

മംഗളൂരു തിരുവനന്തപുരം മലബാര്‍ എക്സ്പ്രസില്‍ കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് ഇയാളെ സഹയാത്രികന്‍ ട്രെയിനില്‍ നിന്നും തള്ളിയിട്ടതാണെന്നാണ് റെയില്‍വേ പൊലീസിന്റെ കണ്ടെത്തല്‍. സംഭവത്തിൽ തമിഴ്നാട് സ്വദേശി സോനമുത്തുവിനെ നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു.

എന്നാല്‍ മരിച്ചയാളെ അന്ന് തിരിച്ചറിയാനായിരുന്നില്ല. തുടര്‍ന്ന് പൊലീസ് പങ്കുവെച്ച ഫോട്ടോകള്‍ കണ്ട് ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ടാണ് റഫീഖിനെ തിരിച്ചറിഞ്ഞത്. ചില്‍ഡ്രന്‍സ് ഹോമിലെ ഡാറ്റാബേസിലുള്ള ഫോട്ടോകളുമായി പൊലീസ് പങ്കുവെച്ച ഫോട്ടോകള്‍ ഒത്തുനോക്കുകയും ചെയ്തിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന റഫീഖിന്റെ മൃതദേഹം നാളെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. സംസ്‌കാരം പിന്നീട് തീരുമാനിക്കുമെന്നും പൊലീസ് അറിയിച്ചു.

ALOS READ- ആനക്കുളത്ത് യുവാവ് തീവണ്ടിയില്‍ നിന്നും വീണ് മരിച്ച സംഭവം; തള്ളിയിട്ട് കൊലപ്പെടുത്തിയതെന്ന് പൊലീസ്, മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

ALSO READ- ”അടുത്ത സ്റ്റോപ്പില്‍ കാണാം, ഇറങ്ങെടാ, ഇറങ്ങ്..” ട്രെയിന്‍ ഓടിക്കൊണ്ടിരിക്കെ വാതില്‍ക്കലിരുന്നത് വാക്കേറ്റം, ആനക്കുളത്തെത്തിയപ്പോള്‍ യുവാവിനെ തള്ളിയിട്ടു- തീവണ്ടിയില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍ കാണാം