എസ്.എസ്.എല്‍.സി ഫലം: പരാജയപ്പെട്ടവര്‍ വിഷമിക്കേണ്ട; സേ പരീക്ഷ ജൂണ്‍ ഏഴ് മുതല്‍


കോഴിക്കോട്: എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഒന്നോ രണ്ടോ വിഷയത്തില്‍ പരാജയപ്പെട്ടവര്‍ വിഷമിക്കേണ്ട. സേ പരീക്ഷ അടുത്തമാസം ആദ്യം തന്നെയുണ്ടാകുമെന്നാണ് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചത്. ജൂണ്‍ ഏഴ് മുതല്‍ പതിനാല് വരെയാണ് സേ പരീക്ഷകള്‍ നടക്കുക.

മൂന്ന് വിഷയങ്ങള്‍ വരെ സേ പരീക്ഷ എഴുതാവുന്നതാണ്. മെയ് 24 വരെ സേ പരീക്ഷയ്ക്ക് അപേക്ഷിക്കാം. സേ പരീക്ഷാ ഫലം ജൂണ്‍ അവസാനം പ്രഖ്യാപിക്കും. പ്ലസ് വണ്‍ ക്ലാസുകള്‍ ജുലൈ അഞ്ചിന് തുടങ്ങും.

പുനര്‍മൂല്യനിര്‍ണത്തിന് നാളെ മുതല്‍ ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാവുന്നതാണ്. 99.7%മാണ് ഇത്തവണത്തെ എസ്.എസ്.എല്‍.സി വിജയം. 4,19128 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. ഇതില്‍ 417864 വിദ്യാര്‍ഥികള്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. കഴിഞ്ഞവര്‍ഷം 99.26% ആയിരുന്നു വിജയശതമാനം. 0.44%ത്തിന്റെ വര്‍ധനവാണ് ഇത്തവണ വിജയശതമാനത്തിലുണ്ടായിട്ടുള്ളത്.

68604 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിലും എപ്ലസ് നേടി. കഴിഞ്ഞവര്‍ഷം ഇത് 44363 ആയിരുന്നു. 24241 മുഴുവന്‍ എപ്ലസുകളാണ് ഈ വര്‍ഷം അധികമുണ്ടായിരിക്കുന്നത്.

ഫലം വൈകുന്നേരം നാലുമണി മുതല്‍ പരീക്ഷാഫലം ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നത്.