എസ്എസ്എല്‍സി പരീക്ഷഫലം; ഏറ്റവും കൂടുതല്‍ എ പ്ലസ് നേടി മലപ്പുറം ജില്ല, പാലാ, മൂവാറ്റുപുഴ ഉപജില്ലകളില്‍ 100% വിജയം


തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ ഫലം പ്രഖ്യാപിച്ചു. 99.70 ശതമാനമാണ് വിജയം. 68604 വിദ്യാര്‍ത്ഥികള്‍ ഫുള്‍ എ പ്ലസ് നേടി. ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ മലപ്പുറം ജില്ലയിലാണ്. ഏറ്റവും കുറവ് വിജയശതമാനം വയനാട് ജില്ലയിലാണ്. 98.41%. പാലാ, മൂവാറ്റുപുഴ ഉപജില്ലകളില്‍ 100% ആണ് വിജയം. ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയത് മലപ്പുറം ജില്ല. 4856 പേര്‍ ആണ് എ പ്ലസ് നേടിയത്. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതിയത് എടരിക്കോട് സ്‌കൂള്‍ 100 വിജയം നേടി. 1876 വിദ്യാര്‍ത്ഥികളാണ് ഇവിടെ പരീക്ഷയെഴുതിയത്.

4,19,362 റഗുലര്‍ വിദ്യാര്‍ത്ഥികളും 192 പ്രൈവറ്റ് വിദ്യാര്‍ത്ഥികളുമാണ് ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. ഇതില്‍ 2,13,801 പേര്‍ ആണ്‍കുട്ടികളും 2,05,561 പേര്‍ പെണ്‍കുട്ടികളുമാണ്. സര്‍ക്കാര്‍ സ്‌കൂളുകളിലായി ആകെ 1,40,703 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 72,031 ആണ്‍കുട്ടികളും 68,672 പെണ്‍കുട്ടികളുമാണ്. എയിഡഡ് സ്‌കൂളുകളില്‍ ആകെ 2,51,567 കുട്ടികളാണ് പരീക്ഷ എഴുതിയത്. 1,27,667 ആണ്‍കുട്ടികളും 1,23,900 പെണ്‍കുട്ടികളുമാണ്. അണ്‍ എയിഡഡ് സ്‌കൂളുകളില്‍ ആകെ 27,092 കുട്ടികള്‍ പരീക്ഷ എഴുതി. 14,103 ആണ്‍കുട്ടികളും 12,989 പെണ്‍കുട്ടികളുമാണുള്ളത്.

സര്‍ക്കാര്‍ മേഖലയില്‍ 1,170 സെന്ററുകളും എയിഡഡ് മേഖലയില്‍ 1,421പരീക്ഷ സെന്ററുകളും അണ്‍ എയിഡഡ് മേഖലയില്‍ 369 പരീക്ഷ സെന്ററുകളും അടക്കം മൊത്തം 2,960 പരീക്ഷാ സെന്ററുകളാണ് സജ്ജീകരിച്ചിരുന്നത്. ഗള്‍ഫ് മേഖലയില്‍ 518 വിദ്യാര്‍ത്ഥികളും ലക്ഷദ്വീപില്‍ ഒമ്പത് സ്‌കൂളുകളിലായി 289 വിദ്യാര്‍ത്ഥികളും ഇക്കൊല്ലം പരീക്ഷ എഴുതിയിരുന്നു.

മറ്റന്നാള്‍ പ്രഖ്യാപിക്കുമെന്ന് നേരത്തെ അറിയിച്ച ഫലമാണ് ഒരു ദിവസം നേരത്തെ വരുന്നത്. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇത്തവണ ഗ്രേസ് മാര്‍ക്ക് കൂടി ഉണ്ടാകുമെന്നത് പ്രത്യേകതയാണ് . 4,19,363 വിദ്യാര്‍ത്ഥികളാണ് ഫലം കാത്തിരിക്കുന്നത്. മാര്‍ച്ച് 9 ന് തുടങ്ങിയ പരീക്ഷ 29 നായിരുന്നു അവസാനിച്ചത്.

Also Read: എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു; 99.70% വിജയം