എസ്.ബി.ഐ അക്കൗണ്ടില്‍ നിന്ന് കഴിഞ്ഞ ദിവസം 295 രൂപ നഷ്ടപ്പെട്ടതിന്റെ കാരണമറിയാതെ തല പുകയ്ക്കുകയാണോ? ആലോചിച്ച് കഷ്ടപ്പെടുകയോ ബാങ്കിലേക്ക് ഓടുകയോ വേണ്ട, പണം പോയതിന്റെ കാരണം ഇതാണ്‌


ന്യൂഡല്‍ഹി: ഈ ദിവസങ്ങളില്‍ ഇടപാട് നടത്താതെ തന്നെ 295 രൂപ സേവിങ്‌സ് അക്കൗണ്ടില്‍ നിന്ന് ഡെബിറ്റ് ചെയ്തതായി സോഷ്യല്‍മീഡിയയില്‍ അടക്കം നിരവധി എസ്ബിഐ അക്കൗണ്ട് ഉടമകളുടെ പരാതി പ്രവാഹം. അക്കൗണ്ടില്‍ നിന്ന് ഡെബിറ്റ് ചെയ്തത് തിരിച്ച് ക്രെഡിറ്റ് ചെയ്തില്ലെന്നും പാസ്ബുക്കിലും ബാങ്ക് സ്റ്റേറ്റ്‌മെന്റിലും ഡെബിറ്റ് ചെയ്തതായി കാണിച്ചിട്ടുണ്ടെന്നുമാണ് പരാതിയില്‍ പറയുന്നത്.

പണം പോയതിന് പിന്നിലെ കാരണമിതാണ്. നിങ്ങൾ ഇഎംഐ വഴി പർച്ചേസ് നടത്തുമ്പോഴോ, ലോൺ എടുക്കുമ്പോഴോ നിശ്ചിത തിയതിയിൽ നിങ്ങളുടെ അക്കൗണ്ടിൽ നിന്നും തുക ഡെബിറ്റ് ചെയ്യുകയാണ് പതിവ്. അതായത് ഇഎംഐ ആവശ്യങ്ങൾക്കായി നിങ്ങൾ അക്കൗണ്ടിൽ തുക കരുതണമെന്ന് ചുരുക്കം. അഞ്ചാം തിയ്യതിയാണ് ഇഎംഐ അടക്കേണ്ടതെങ്കിൽ നാലാം തിയ്യതി തന്നെ പണം അക്കൗണ്ടിൽ ഉണ്ടായിരിക്കണം.

ഇഎംഐ അടവിനുള്ള തുക നിലനിർത്തുന്നതിൽ പരാജയപ്പെട്ട അക്കൗണ്ടുകളിൽ നിന്നാണ് ബാങ്ക് 250 രൂപ പിഴയായി ഈടാക്കിയിരിക്കുന്നത്. ഈ പിഴയ്ക്ക് 18% ജിഎസ്ടിയും ഈടാക്കുന്നുണ്ട്. 250 രൂപയുടെ 18% രൂപ 45 ആണ്. ആകെ തുക 250ഉം 45 രൂപയും ചേർന്നാണ് 295 രൂപ. അതിനാൽ, ഇഎംഐ ബൗൺസ് ചെയ്തതതിൻറെ പിഴയായാണ് ബാങ്ക് നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് 295 രൂപ കുറച്ചിരിയ്ക്കുന്നത്.

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആയിരക്കണക്കിന് ബ്രാഞ്ചുകളിലൂടെ ഉപഭോക്താക്കൾക്ക് സേവനം നടത്തുന്നുണ്ട്. കോടിക്കണക്കിന് ഉപഭോക്താക്കൾ സാമ്പത്തിക ഇടപാടുകൾക്കായി എസ്ബിഐയെ ആശ്രയിക്കുന്നുമുണ്ട്.

അടുത്തിടെ ചില ഉപഭോക്താക്കളുടെ അക്കൗണ്ടിൽ നിന്നും 436 രൂപ എസ്ബിഐ ഡെബിറ്റ് ചെയ്തിരുന്നതായും വാർത്തകൾ വന്നിരുന്നു. പൊതു ജനങ്ങൾക്ക് ഇൻഷൂറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിനായി കേന്ദ്രസർക്കാർ 2015 ൽ പ്രധാനമന്ത്രി ജീവൻ ജ്യോതി ഭീമ യോജനയും പ്രധാനമന്ത്രി സുരക്ഷാ ഭീമാ യോജന എന്നിങ്ങനെ രണ്ട് പദ്ധതികൾക്ക് തുടക്കമിട്ടിരുന്നു.ബാങ്ക്, പോസ്റ്റ് ഓഫീസ് എന്നിവ വഴി ഈ പദ്ധതികളിൽ ചേരാവുന്ന പദ്ധതികളാണ് ഇത്. ഇത്തരത്തിൽ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് പദ്ധതിയിൽ ചേർന്നവരിൽ നിന്നാണ് ബാങ്കുകൾ വാർഷിക വരിസംഖ്യ ഈടാക്കുന്നത്.പദ്ധതി തിരഞ്ഞെടുത്തവരുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പദ്ധതി പുതുക്കുന്നതിനായി വാർഷിക പ്രീമിയമായ 436 രൂപ ഈടാക്കിയത്. 436 രൂപയാണ് രണ്ട് പദ്ധതികളുടെയും വാർഷിക വരിസംഖ്യ. മേയ് 31 നുള്ളിൽ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഈ തുക ഈടാക്കുമെന്നാണ് സൂചന.