‘280 രൂപ പിഴയടക്കാന്‍ ആവശ്യപ്പെട്ടിരുന്നു, യുവതി ഷാള്‍ സ്വയം ഊരിനല്‍കിയത്’; ട്രെയിന്‍ മാറിക്കയറി കൊയിലാണ്ടിക്ക് പകരം കോഴിക്കോട് ഇറങ്ങിയ യുവതിയെ ടിക്കറ്റ് പരിശോധക അപമാനിച്ചെന്ന പരാതിയില്‍ വിശദീകരണവുമായി റെയില്‍വേ


കോഴിക്കോട്: ട്രെയിന്‍ മാറി കയറിയതിന് ബാലുശ്ശേരി സ്വദേശിനിയായ യുവതിയോട് റെയില്‍വേ ഉദ്യോഗസ്ഥ മോശമായി പെരുമാറിയെന്ന പരാതിയില്‍ വിശദീകരണവുമായി റെയില്‍വേ. മതിയായ ടിക്കറ്റില്ലാതെ യാത്ര ചെയ്ത യുവതി സ്വയം ഷാള്‍ ഊരിയെടുത്ത് നല്‍കിയതാണെന്നാണ് റെയില്‍വേയുടെ വിശദീകരണം.

ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് യുവതിയോട് 280 രൂപ ഫൈന്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ യുവതി സ്വയം ഷാള്‍ വലിച്ചു നല്‍കുകയായിരുന്നു. കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തിയതിന് യുവതിക്കെതിരെ ആര്‍.പി.എഫില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും റെയില്‍വേ അറിയിച്ചു. ബാലുശ്ശേരി ചളുക്കില്‍ നൗഷത്താണ് റെയില്‍വേ ഉദ്യോ?ഗസ്ഥ അപമാനിച്ചതായി പരാതിയുമായി രം?ഗത്തെത്തിയത്.

തിങ്കളാഴ്ച വൈകീട്ട് കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്. തലശ്ശേരിയില്‍ നിന്ന് കൊയിലാണ്ടിയിലേക്ക് വരാനായി റെില്‍വേ സ്റ്റേഷനില്‍ എത്തിയതായിരുന്നു യുവതി. മെമു ട്രെയിനിന് കൊയിലാണ്ടിക്കാണ് ടിക്കറ്റ് എടുത്തത്. 3.40 നാണ് മെമു തലശ്ശേരിയില്‍ എത്തുക. എന്നാല്‍ അതിന് മുമ്പ് വന്ന ഇന്റര്‍സിറ്റിയില്‍ യുവതി മാറിക്കയറി. കൊയിലാണ്ടി സ്റ്റോപ്പില്ലാത്തതിനാല്‍ കോഴിക്കോട് ഇറങ്ങേണ്ടി വന്നു. റെയില്‍വേ സ്റ്റേഷനില്‍ വെച്ച് വനിത ഉദ്യോഗസ്ഥ ടിക്കറ്റ് പരിശോധിച്ചപ്പോഴാണ് അപമാനകാരമായ അനുഭവങ്ങള്‍ നേരിട്ടതെന്ന് യുവതി ആരോപിച്ചു.

ട്രെയിന്‍ മാറിപ്പോയതാണെന്നും പരിചയക്കുറവുണ്ടെന്നും ഒറ്റക്ക് യാത്ര ചെയ്ത് പരിചയമില്ലെന്നും പറഞ്ഞിരുന്നു. ഫൈന്‍ അടക്കാമെന്നും പറഞ്ഞു. ഭര്‍ത്താവി?നെ ഫോണ്‍ വിളിക്കുന്നതിനിടയില്‍ ഉദ്യോഗസ്ഥ തന്റെ ഷാള്‍ പിടിച്ചുവലിച്ചെന്നും പിന്നീടവര്‍ ഷാളുമായി ഓഫിസിലേക്ക് പോയെന്നുമാണ് യുവതി പറഞ്ഞത്. ചുരിദാറിന്റെ ഷാള്‍ ഊരിക്കൊണ്ടുപോയ ഉദ്യോഗസ്ഥ രണ്ട് മണിക്കൂറിന് ശേഷമാണ് തിരിച്ചു തന്നത്. ശരീരഭാഗങ്ങള്‍ മറകാന്‍ പറ്റാതെ വലിയ മാനസികപീഡനമനുഭവിച്ചതായും യുവതി പരാതിപ്പെട്ടിരുന്നു. ടിക്കറ്റ് പരിശോധകക്കെതിരെ പൊലീസിലും കേന്ദ്ര റെയില്‍വേ മന്ത്രിക്കും മുഖ്യമന്ത്രിക്കുമുള്‍പടെ പരാതി അയച്ചിരുന്നെന്നും യുവതി വ്യക്തമാക്കി.