ഒളവണ്ണയിൽ പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; അമ്മ മുഖ്യമന്ത്രിക്ക് പരാതി നൽകി, പിന്നാലെ സ്പെഷ്യൽ സ്ക്വാഡ് എത്തി, യുവാവ് അറസ്റ്റിൽ


കോഴിക്കോട്: ഒളവണ്ണ സ്വദേശിയായ പ്രായ പൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പ്രണയം നടിപ്പിച്ച് പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. ഒളവണ്ണ കള്ളിക്കുന്ന് സ്വദേശി സാലിഹ് (23) ആണ് പിടിയിലായത്. ഇയാള്‍ കുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവില്‍ കഴിയുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാവുന്നത്.

ജില്ലാ പൊലീസ് മേധാവി ഡി.ഐ.ജി. എ.അക്ബര്‍ ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പും പന്തീരങ്കാവ് ഇന്‍സ്‌പെക്ടര്‍ ഗണേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ. ധനഞ്ജയ് ദാസും സംഘവുമാണ് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തത്.

ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത വിവരം അറിഞ്ഞത് മുതല്‍ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത് ബാംഗ്ലൂരിലേക്ക് കടന്ന പ്രതി പൊലീസിന്റെ കണ്ണ് വെട്ടിച്ച് പല സ്ഥലങ്ങളില്‍ ഒളിവില്‍ താമസിച്ചു വരികയായിരുന്നു.

പൊലീസ് പിന്‍തുടരുന്നെന്ന് മനസ്സിലാക്കിയപ്പോള്‍ നാട്ടിലെ സുഹൃത്തുക്കളുടെ സഹായത്തോടെ തമിഴ്‌നാട്ടിലെ ഹൊസൂരിനടുത്തുള്ള ഒളിത്താവളത്തിലേക്ക് മാറുകയുമായിരുന്നു. എന്നാല്‍ ശാസ്ത്രീയ അന്വേഷണത്തിലൂടെ സ്‌പെഷ്യല്‍ ആക്ഷന്‍ഗ്രൂപ്പ് ഒളിത്താവളം മനസിലാക്കിയപ്പോള്‍ ഇയാള്‍ കേരളത്തിലേക്ക് കടക്കുകയും തുടര്‍ന്ന് പൊലീസ് നടത്തിയ നീക്കത്തില്‍ പ്രതി വലയിലാവുകയുമായിരുന്നു.

summary: a native of Olavanna arrested in POCSO case