കരിപ്പൂർ വിമാനത്താവളത്തിൽ മതിയായ രേഖകളില്ലാതെ പിടിയിലായ വിദേശ വനിത പീഡനത്തിനിരയായതായി മൊഴി; കേസെടുത്ത് അന്വേഷണം ആരംഭിച്ച് പോലീസ്


കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ വിദേശ വനിത പീഡനത്തിന് ഇരയായതായി പരാതി. കൊറിയന്‍ സ്വദേശിനിയായ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടറോടാണ് പീഡന വിവരം വെളിപ്പെടുത്തിയത്. ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

രണ്ട് ദിവസം മുമ്പാണ് യുവതി കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനം ഇറങ്ങിയത്. ഇവര്‍ക്ക് മതിയായ യാത്രാ രേഖകള്‍ ഇല്ലായിരുന്നു. തുടര്‍ന്ന് യുവതി സി.ഐ.എസ്.എഫ് കസ്റ്റഡിയിലെടുത്തു എന്നാണ് പൊലീസ് പറയുന്നത്. കൊറിയന്‍ യുവതിയുടെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തി.

സി.ഐ.എസ്.എഫ് യുവതിയെ പൊലീസിന് കൈമാറി. തുടര്‍ന്ന് വൈദ്യപരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചപ്പോഴാണ് താന്‍ കരിപ്പൂരില്‍ വച്ച് പീഡിപ്പിക്കപ്പെട്ടതായി യുവതി ഡോക്ടറോട് വെളിപ്പെടുത്തിയത്.

മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച യുവതി നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആരാണ് യുവതിയെ പീഡിപ്പിച്ചത് എന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല. പരാതിയില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണ് എന്ന് പൊലീസ് അറിയിച്ചു.