സംസ്ഥാനത്ത് വീണ്ടും നരബലി ശ്രമം; കുടക് സ്വദേശിയായ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്


തിരുവല്ല: ഇലന്തൂരിലെ നരബലിക്ക് ശേഷം തിരുവല്ലയില്‍ നരബലി ശ്രമം നടന്നതായി പരാതി. തിരുവല്ലയിലെ കുറ്റപ്പുഴയില്‍ വാടക വീട്ടില്‍ നടന്ന നരബലി ശ്രമത്തിനിടെ രക്ഷപ്പെട്ട യുവതിയാണ് പരാതി നല്‍കിയത്.

കുടക് സ്വദേശിയായ യുവതിയാണ് ഇത് സംബന്ധിച്ച് പൊലീസിന് മൊഴി നല്‍കിയത്. ഈ മാസം എട്ടാം തീയതി അര്‍ധരാത്രിലായിരുന്നു സംഭവം നടന്നത്.

ഭര്‍ത്താവുമായുള്ള പ്രശ്‌നം പരിഹരിക്കാന്‍ പൂജ നടത്താമെന്ന് പറഞ്ഞ് അമ്പിളിയെന്ന ഇടനിലക്കാരിയാണ് യുവതിയെ തിരുവല്ലയില്‍ എത്തിച്ചത്. തുടര്‍ന്ന് കളംവരച്ച് ശരീരത്തില്‍ പൂമാലകള്‍ ചാര്‍ത്തി. മന്ത്രവാദി വലിയ വാളെടുത്തശേഷം യുവതിയെ ബലിനല്‍കാന്‍ പോകുന്നുവെന്ന് പറഞ്ഞു. ഇതേസമയം ഇടനിലക്കാരി അമ്പിളിയുടെ പരിചയക്കാരന്‍ വീട്ടിലെത്തി കോളിങ് ബെല്ലടിച്ചു.

ഇതോടെ യുവതി മുറിയില്‍ നിന്നും ഓടുകയും പുറത്തുവന്നയാളോട് രക്ഷപ്പെടുത്താന്‍ അഭ്യര്‍ഥിക്കുകയുമായിരുന്നു. പുറത്തുനിന്ന് വന്നയാള്‍ നേരംവെളുക്കുംവരെ തന്റെ ഒപ്പം ഇരുന്നുവെന്നും യുവതി മൊഴി നല്‍കി.

നരബലിയില്‍ നിന്നും രക്ഷപ്പെട്ട യുവതി സംഭവത്തെ കുറിച്ച് ഇന്നാണ് വെളിപ്പെടുത്തല്‍ നടത്തിയത്. സംഭവത്തെ കുറിച്ച് തിരുവല്ല പൊലീസ് എ.ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കി.