ഹോട്ടലുകളിൽ കർശന പരിശോധന; കോഴിക്കോട് പിടിച്ചെടുത്തത് 35 കിലോ പഴകിയ മാംസം; ഹോട്ട് ബണ്‍സ് ഉൾപ്പടെയുള്ള സ്ഥാപനങ്ങള്‍ക്ക്; ഒരു കട അടപ്പിച്ചു


കോഴിക്കോട്: ഭക്ഷ്യ വകുപ്പിന്റെ പരിശോധന കർശനമാകുമ്പോൾ പഴകിയ ഭക്ഷണങ്ങൾ ഉപയോഗിക്കുന്ന പല ഹോട്ടലുകൾക്കും പിടി വീഴുന്നു. ജില്ലയിൽ ഇന്ന് നടത്തിയ പരിശോധനയിൽ 35 കിലോ പഴകിയ മാംസമാണ് പിടിച്ചെടുത്തത്. ഒരു സ്ഥാപനം അടച്ചുപൂട്ടി. അഞ്ചു കടകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.

പരിശോധനയിൽ പലയിടത്ത് നിന്നും പഴകിയതും ഉപയോഗ ശൂന്യവുമായ ഭക്ഷണ വസ്ത്തുക്കൾ കണ്ടെടുത്തു. കാസർഗോഡ് ഷവർമ്മ കഴിച്ച് വിദ്യാർത്ഥി മരിച്ച സാഹചര്യത്തിലാണ് പലയിടങ്ങളിലെയും ഹോട്ടലുകളിൽ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുന്നത്.

ഇന്നും ഇന്നലെയുമായി സംസ്ഥാനത്തു വിവിധ ഇടങ്ങളിൽ ഭക്ഷ്യ വിഷബാധ റിപ്പോർട്ട് ചെയ്തിരുന്നു.ഷവർമ്മ, ഐസ് ക്രീം, മറ്റു ശീതളപാനീയങ്ങൾ എന്നിവ നിർമിക്കുകയും ശേഖരിക്കുകയും വില്പന നടത്തുകയും ചെയ്യുന്ന കച്ചവടസ്ഥാപനങ്ങളിലാണ് പ്രത്യേക പരിശോധന നടത്തിയത്.

എരഞ്ഞിപ്പാലം, കാരപ്പറമ്പ്, ഈസ്റ്റ് ഹിൽ, വെസ്റ്റ് ഹിൽ, പുതിയങ്ങാടി , കോർപ്പറേഷൻ പരിസരം, സൗത്ത് ബീച്ച്, അരീക്കാട്, മോഡേൺ ബസാർ , മാങ്കാവ്, ബീച്ച് ആശുപത്രി പരിസരം എന്നിവിടങ്ങളിലായി 18 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ക്ലോക്ക് ടവർ റസ്റ്റോറന്റ് – കാരപ്പറമ്പ്, ഹോട്ട് ബൺസ് – കാരപ്പറമ്പ്, കാലിക്കറ്റ് ബേക്കേഴ്സ് ഏന്റ് കേക്ക്സ് ഈസ്റ്റ് ഹിൽ, മമ്മാസ് ഏന്റ് പപ്പാസ് – ബീച്ച്, ട്രീറ്റ് ഹോട്ട് ഏന്റ് കൂൾ അരീക്കാട് എന്നീ സ്ഥാപനങ്ങൾക്കാണ് നോട്ടീസ് നൽകിയത്.

ഇതിൽ വളരെ മോശമായ നിലയിൽ പ്രവർത്തിച്ചിരുന്ന പപ്പാസ് എന്റ് മമ്മാസ് ആണ് താൽക്കാലികമായി അടച്ചുപൂട്ടിയത്. പരിശോധന നടത്തിയ ഹോട്ട് ബൺസ് – കാരപ്പറമ്പ്, പപ്പാസ് എന്റ്റ് മമ്മാസ് – ബീച്ച് എന്നിവിടങ്ങളിൽ നിന്നാണ് 35 കിലോഗ്രാം പഴകിയതും മനുഷ്യോപയോഗ യോഗ്യമല്ലാത്തതും എക്സ്പെയറി ഡേറ്റ് കഴിഞ്ഞതുമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചത്. പരിശോധന തുടരുകയാണ്.

[bot1]