”ഇത് ജനകീയ പോരാട്ടത്തിന്റെ വിജയം” ആറുമാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കി, ആനക്കുളം-മുചുകുന്ന് അടിപ്പാത തുറന്നു



കൊയിലാണ്ടി: ദേശീയപാത 66ന്റെ കൊയിലാണ്ടി ബൈപ്പാസ് കടന്നുപോകുന്ന ആനക്കുളം-മുചുകുന്ന് റോഡില്‍ അടിപ്പാത തുറന്നു. ആദ്യ അലൈന്‍മെന്റില്‍ ഇല്ലാതിരുന്ന അടിപ്പാത യാഥാര്‍ത്ഥ്യമാകുമ്പോള്‍ അത് നിശ്ചയദാര്‍ഢ്യത്തോടെയുള്ള ജനകീയ ഇടപെടലിന്റെ ഫലമാണെന്നത് എടുത്തു പറയേണ്ടതാണ്. 2023 ഒക്ടോബര്‍ അവസാനമാണ് അടിപ്പാതയുടെ പ്രവൃത്തി തുടങ്ങിയത്. മൂന്ന് മാസത്തിനുള്ളില്‍ പ്രവൃത്തി പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ആറുമാസത്തോളം എടുത്താണ് പണി പൂര്‍ത്തിയാക്കിയത്.

നെല്ല്യാടി റോഡിലേതില്‍ നിന്ന് വിഭിന്നമായി ആനക്കുളം മുചുകുന്ന് റോഡിലൂടെ വാഹനങ്ങള്‍ക്ക് സുഗമമായി കടന്നുപോകാനാവും വിധമാണ് അടിപ്പാത നിര്‍മ്മിച്ചത്. 12 മീറ്റര്‍ വീതിയിലും നാലുമീറ്റര്‍ ഉയരത്തിലുമാണ് അടിപ്പാതയുള്ളത്. 7.72 കോടി രൂപയാണ് മുചുകുന്നിലെ അടിപ്പാതയ്ക്ക് അനുവദിച്ചത്.

ദേശീപാത വികസനത്തിന്റെ തുടക്കത്തിലുള്ള അലൈന്‍മെന്റില്‍ ആനക്കുളത്ത് അടിപ്പാതയുണ്ടായിരുന്നില്ല. എന്നാല്‍ ഈ പ്രദേശത്തെയും റോഡിന്റെയും പ്രാധാന്യമടക്കം ചൂണ്ടിക്കാട്ടി പ്രദേശവാസികള്‍ ശക്തായി മുന്നോട്ടുവരുകയും ജനകീയ കമ്മിറ്റികള്‍ രൂപീകരിച്ച് പ്രതിഷേധ സമരം നടത്തുകയുമായിരുന്നു. അടിപ്പാതയ്ക്കുവേണ്ടി മനുഷ്യച്ചങ്ങല അടക്കമുള്ള സമരപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീലയും അടിപ്പാതയ്ക്കുവേണ്ടി ജനങ്ങളുടെ ഒപ്പം നിന്നു. ദേശീയപാത അതോറിറ്റി അധികൃതരുമായി പലവട്ടം ഈ വിഷയത്തില്‍ ഇടപെടലുകള്‍ നടത്തുകയും ചെയ്തിരുന്നു. ഈ ഇടപെടലുകളുടെ ഫലമായാണ് ആനക്കുളത്ത് അടിപ്പാത അനുവദിച്ചത്.

ആനക്കുളത്തുനിന്ന് മുചുകുന്ന് ഭാഗത്തേക്ക് പോകുന്ന ഈ റോഡിനെ ആയിരക്കണക്കിന് ആളുകളുടെ ആശ്രയമാണ്. കൊല്ലം പിഷാരികാവ് ക്ഷേത്രം, പാറപ്പള്ളി മസ്ജിദ് തുടങ്ങിയ തീര്‍ഥാടന കേന്ദ്രങ്ങളിലേക്ക് മുചുകുന്നില്‍നിന്ന് നേരിട്ടെത്താന്‍ കഴിയുന്ന റോഡ് കൂടിയാണ് ഇത്. കൂടാതെ നിരവധി വിദ്യാര്‍ഥികള്‍ പഠിക്കുന്ന എസ്എആര്‍ബിടിഎം ഗവ. കോളേജിലേക്കുള്ള പ്രധാന വഴിയും ഇതാണ്. അകലാപ്പുഴ പാലം യാഥാര്‍ത്ഥ്യമായാല്‍ കൊയിലാണ്ടിയില്‍ നിന്നും കണ്ണൂരിലെത്താനുള്ള എളുപ്പവഴി കൂടിയാകും ഇത്. ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധയില്‍പ്പെടുത്തി പ്രദേശവാസികള്‍ നടത്തിയ ഇടപെടലാണ് ഇപ്പോള്‍ ഫലവത്തായിരിക്കുന്നത്.