പ്രണയം നടിച്ച് വീടിനകത്ത് അതിക്രമിച്ചു കയറി, പാതിരപ്പറ്റയിൽ 11-കാരിയെ ബലാൽസംഗത്തിനിരയാക്കിയ കേസ്: പ്രതിക്ക് 58 വർഷം കഠിന തടവ് വിധിച്ച് കോടതി


 നാദാപുരം: പ്രണയം നടിച്ച് വീടിനകത്ത് അതിക്രമിച്ചു കയറി 11 വയസ്സുള്ള പെൺകുട്ടിയെ ലൈംഗികാതിക്രമത്തിനും ബലാൽസംഗത്തിനും ഇരയാക്കിയ കേസിലെ പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് കോടതി. കന്യാകുമാരി സ്വദേശിയായ വളവിലായി രജീഷ് (25) നെയാണ് 58 വർഷം കഠിന തടവിനും ഒരുലക്ഷം രൂപ പിഴയടയ്ക്കാനും വിധിച്ചത്. നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് എം.സുഹൈബാണ് വിധി പ്രസ്താവിച്ചത്.

നരിപ്പറ്റ പഞ്ചായത്തിലെ കമ്പനിമുക്കിലെ വാടകവീട്ടിലായിരുന്നു പ്രതി താമസിച്ചത്. പാതിരപ്പറ്റയിലെ വീട്ടിൽ അതിക്രമിച്ചത്തിയാണ് ഇയാൾ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. പ്രണയം നടിച്ച് പെൺകുട്ടിയെ കീഴ്പെടുത്തി 2020 ഒക്ടോബർ മുതൽ 2021 ഫെബ്രുവരി മാസം വരെയുള്ള പലദിവസങ്ങളിലായി ക്രൂരമായി ലൈംഗികാതിക്രമവും ബലാത്സംഗവും ചെയ്യുകയായിരുന്നു. സംഭവം അറിഞ്ഞ സാമൂഹ്യപ്രവർത്തകരും നാട്ടുകാരും കുട്ടിയെ രക്ഷപ്പെടുത്തി ബാലികാസദനത്തിലേക്കും തുടർന്ന് കോഴിക്കോട് ചിൽഡ്രൻസ് ഫോമിലേക്കും എത്തിക്കുകയായിരുന്നു. ഇവിടെവച്ചാണ് പീഡന വിവരം പുറത്തറിയുന്നത്.

ചൈൽഡ് ലൈൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുറ്റ്യാടി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഒളിവിൽ പോയ പ്രതിയെ കന്യാകുമാരിയിൽ വെച്ച് കസ്റ്റഡിയിലെടുത്ത് റിമാൻഡ് ചെയ്യുകയുമായിരുന്നു. തുടർന്ന് കുറ്റ്യാടി പോലീസ് ഇൻസ്പെക്ടർമാരായ കെ രാജീവ് കുമാർ, ഹർഷാദ് ടിപി എന്നിവർ കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചു.

പ്രോസിക്യൂഷൻ 24 സാക്ഷികളെ വിസ്തരിക്കുകയും 24 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രതിഭാഗം മൂന്നു സാക്ഷികളെ വിസ്തരിക്കുകയും രണ്ട് രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മനോജ് അരൂര്‍ ഹാജരായി.