ഓണം ബംബര്‍; തമിഴ്‌നാട് കരിഞ്ചന്തയില്‍ വിറ്റ ടിക്കറ്റിന് സമ്മാനത്തുക നല്‍കരുതെന്ന് തമിഴ്‌നാട് സ്വദേശിയുടെ പരാതി


തിരുവനന്തപുരം: ഇത്തവണത്തെ ഓണം ബംബര്‍ സമ്മാനം ലഭിച്ചത് തമിഴ്‌നാട്ടിലെ കരിഞ്ചന്തയില്‍ വിറ്റ ടിക്കറ്റിനാണെന്നും സമ്മാനം നല്‍കരുതെന്നും ആവശ്യമുന്നയിച്ച് തമിഴ്‌നാട് സ്വദേശി. കേരള സംസ്ഥാന ലോട്ടറി മറ്റ് സംസ്ഥാനങ്ങളില്‍ വില്‍ക്കരുതെന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ പറയുന്നത്.

കേരളത്തിലെ ഏജന്‍സിയില്‍ നിന്ന് കമ്മീഷന്‍ വ്യവസ്ഥയിലെടുത്ത് തമിഴ്‌നാട്ടിലെ ചില ഭാഗങ്ങളില്‍ വിറ്റ ടിക്കറ്റിനാണ് ബംബറെന്നും ബ്രിന്ദ ചാരിറ്റബിള്‍ ട്രസ്റ്റ് ഉടമ ഡി അന്‍പുറോസ് മുഖ്യമന്ത്രിക്കും ലോട്ടറി ഡയറക്ടറേറ്റിനും നല്‍കിയ പരാതിയില്‍ പറയുന്നു. സമ്മാനത്തുക ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കണമെന്നാണ് പരാതിക്കാരന്‍ ആവശ്യപ്പെടുന്നത്.

നിലവില്‍ കേരളത്തിലെ ലോട്ടറി മറ്റ് സംസ്ഥാനങ്ങളില്‍ വില്‍ക്കാന്‍ അനുമതിയില്ല. എന്നാല്‍ മറ്റ് സംസ്ഥാനക്കാര്‍ ലോട്ടറി വാങ്ങുന്നത് തടയാനാവില്ലെന്ന് അധികൃതര്‍ പറയുന്നു. പണ്ഡ്യരാജ്, സ്വാമിനാഥന്‍, രാമസ്വാമി എന്നിവര്‍ ചേര്‍ന്നെടുത്ത ടിക്കറ്റിനായിരുന്നു ബംബര്‍ അടിച്ചത്.
ഏജന്റ് കമ്മീഷനും നികുതിയും കുറച്ച് 15.75 കോടി രൂപയാണ് ഒന്നാം സമ്മാനര്‍ഹമായ വ്യക്തിക്ക് ലഭിക്കുക. സര്‍ചാര്‍ജും സെസും കൂടി 2.86 കോടി രൂപ ഇതില്‍ നിന്ന് വീണ്ടും അടക്കണം. ബാക്കി 12.88 രൂപയായിരിക്കും ജേതാവിന് ലഭിക്കുക.

നിലവില്‍ മറ്റ് സംസ്ഥാനക്കാര്‍ക്ക് സമ്മാനം ലഭിച്ചതിനാല്‍ അത് പരിശോധിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് സമ്മാനം നല്‍കുകയുളളു എന്ന് ലോട്ടറി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.