മഴവില്ലഴകിൽ യാമീൻ; മലബാർ ക്രാഫ്റ്റ് മേളയിൽ കൗതുകമായി നിറങ്ങളെ സ്ഫടികക്കഷ്ണങ്ങളില്‍ ആവാഹിച്ചെടുക്കുന്ന യാമീനും, ഇയാളുടെ കരവിരുതിൽ വിരിയുന്ന വളകളും


കോഴിക്കോട്: നീല, പച്ച, കറുപ്പ്, ചുവപ്പ്… നിറങ്ങളെ സ്ഫടികക്കഷ്ണങ്ങളില്‍ ആവാഹിച്ചെടുക്കുന്ന മാന്ത്രികനാണ് അയാളെന്ന് തോന്നിപ്പോവും, പ്രായത്തിന്‍റെ ചുളിവുകള്‍ വീണിട്ടും യാമീന്‍റെ കൈകള്‍ വാര്‍ത്തെടുക്കുന്ന വളകള്‍ക്ക് പത്തരമാറ്റ് തിളക്കം. മലബാർ ക്രാഫ്റ്റ് മേളയിലാണ് ദില്ലിയിൽ നിന്നെത്തിയ മുഹമ്മദ് യാമീന്റെ വളകൾ കൗതുകമായത്.

പൂര്‍ണമായും ഗ്ലാസില്‍ നിര്‍മ്മിക്കുന്നതാണ് ഈ വളകള്‍. ഒന്നു തൊടുമ്പോഴെക്കും പൊട്ടിപ്പോവുന്ന സാദാ കുപ്പിവളകളെപ്പോലെ എളുപ്പത്തില്‍ ഉടയുകയില്ല എന്നതാണ് ഇവയുടെ ഏറ്റവും വലിയ സവിശേഷത. ഫിറോസാബാദിൽ നിന്നും നിർമ്മാണ വസ്തുക്കൾ വാങ്ങി സ്വന്തം കരവിരുതും ഭാവനയുമുപയോഗിച്ച് യാമീന്‍ പണിതെടുക്കുന്നതാണ് ഈ വളകള്‍.

അമേരിക്കൻ മുൻ പ്രഥമ വനിത മിഷേൽ ഒബാമ, മുൻ ഗവർണറും ഡൽഹി മുഖ്യമന്ത്രിയുമായിരുന്ന ഷീല ദീക്ഷിത് തുടങ്ങിയ പ്രമുഖരും യാമീന്‍റെ വളകളണിഞ്ഞിട്ടുണ്ട്. പരമ്പരാഗതമായി ഉത്തരേന്ത്യൻ സ്ത്രീകൾ ഉപയോഗിച്ചു വരുന്ന ഇത്തരം വളകള്‍ക്ക് മേളയിലും ആവശ്യക്കാരേറെയുണ്ട്.

സ്വപ്നനഗരിയില്‍ ഒക്ടോബർ 16 വരെ നടക്കുന്ന നടക്കുന്ന വ്യവസായ- വാണിജ്യ വകുപ്പിന്റെ ക്രാഫ്റ്റ് മേളയിൽ കേരളം ഉൾപ്പെടെ 30 സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുള്ള കരകൗശല വിദഗ്ദ്ധരാണ് പങ്കെടുക്കുന്നത്.