പയ്യോളിയിൽ പണം നൽകാതെ ലോട്ടറിയുമായി കടക്കാൻ ശ്രമം; തടഞ്ഞ വിൽപ്പനക്കാരന് മർദ്ദനം; ഗുരുതരമായ പരിക്കുകളുമായി യുവാവ് ആശുപത്രിയിൽ


പയ്യോളി: പണം നൽകാതെ ലോട്ടറിയുമെടുത്ത് മുങ്ങാൻ ശ്രമിച്ചയാളെ തടഞ്ഞ ലോട്ടറി വിൽപ്പനക്കാരന് ക്രൂരമർദ്ദനം. ലോട്ടറി വിൽപ്പനക്കാരനും പ്രതികരണവേദി സംഘടനയുടെ പ്രവർത്തകനുമായ പയ്യോളി ബീച്ചിലെ ഇയ്യോത്തിൽ പ്രതീഷാണ് മർദനത്തിനിരയായത്.

പയ്യോളിയിലെ തീർത്ഥാ ഹോട്ടലിന് സമീപം ഉച്ചയ്ക്ക് മുന്നരയോടെയാണ് സംഭവം. ഹോട്ടലിനടുത്ത് ലോട്ടറി വിൽക്കുയായിരുന്ന പ്രതീഷിന്റെ കൈയ്യിൽ നിന്ന് ടിക്കറ്റുകൾ വാങ്ങി പണം നൽകാതെ പോകാൻ ശ്രമിച്ചത് തടഞ്ഞതാണ് പയ്യോളി സ്വദേശി വളപ്പിൽ പ്രശോഭിനെ അക്രമകാരിയാക്കിയത്.

പ്രതീഷിനെ നിലത്തേക്ക് തള്ളിയിട്ട ശേഷം ഇന്റർലോക്ക് കട്ട ഉപയോഗിച്ച് കാൽ മുട്ടിൽ ഇടിക്കുകയായിരുന്നു. എല്ലുപൊട്ടി ഗുരുതരമായി പരിക്കേറ്റ പ്രതീഷിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

പ്രതീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രശോഭിനെതിരെ കേസെടുത്തിട്ടുണ്ടെന്നും പോലീസിനെ ഭയന്ന് പ്രതി ഒളിവിൽ പോയെന്നും പയ്യോളി പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.