ജീവിതം പോരാട്ടമാക്കി, നിലപാടിനായി നിലകൊണ്ടു; നൂറിന്റെ നിറവിലേക്ക് കേരളത്തിന്റെ വി.എസ്


Advertisement

തിരുവനന്തപുരം: കേരളത്തിനിത് ആഘോഷത്തിന്റെ നാളാണ്. ജീവിതം തന്നെ പോരാട്ടമാക്കിയ കമ്മ്യൂണിസ്റ്റ് നേതാവ് വി എസ് അച്യുതാനന്ദന്റെ ശതാബ്‌ദി ആഘോഷത്തിന്റെ ദിനം. തൊഴിലാളികളുടെ അവകാശങ്ങള്‍ക്കൊപ്പം, പരിസ്ഥിതിയുടെ കാവലാളായും നിലകൊണ്ട വി.എസ് പാർട്ടി വ്യത്യാസമില്ലാതെ മലയാളി മനസ്സിൽ കടന്നു കൂടുകയായിരുന്നു.

അനീതിക്കെതിരെ ഉറച്ച നിലപാടെടുക്കുകയും അതു ഉച്ചത്തിൽ വിളിച്ചുപറയുകയും ചെയ്യാൻ യാതൊരു മടിയും വി.എസ്സിനുണ്ടായിരുന്നില്ല. 97 വയസ്സുവരെ കേരളത്തിന്റെ അവകാശങ്ങളുടെ മുഖമായി നിറഞ്ഞു നിന്നു. അസുഖ ബാധിതനായതോടെ അണുബാധ ഉണ്ടാവാതിരിക്കാൻ ഡോക്ടർമാരുടെ നിർദേശപ്രകാരം സന്ദർശകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയത്. അതിനാൽ ഭാര്യ വസുമതി മകൻ, മകൾ, മരുമക്കൾ, ചെറുമക്കൾ എന്നിവർക്കൊപ്പമാവും വി എസിന്‍റെ പിറന്നാൾ. 2019 ഒക്ടോബര്‍ 24 മുതലാണ് ഡോക്ടര്‍മാര്‍ വിഎസിന് പൂര്‍ണ്ണ വിശ്രമം നിര്‍ദേശിച്ചത്.

Advertisement

ആലപ്പുഴ പുന്നപ്ര വെന്തലത്തറ വീട്ടില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബര്‍ 20 നായിരുന്നു വി എസിന്റെ ജനനം. വീട്ടിലെ സാഹചര്യങ്ങളെത്തുടര്‍ന്ന് ഏഴാം ക്ലാസ്സില്‍ പഠനം നിര്‍ത്തിയ വി എസ്, ആസ്പിന്‍ വാള്‍ കമ്പനിയില്‍ ജോലിക്ക് കയറി. പട്ടാളടെന്റ് തുന്നുമ്പോഴും പാവപ്പെട്ട തൊഴിലാളികളുടെ ഇഴയടുക്കാത്ത ജീവിതങ്ങളായിരുന്നു ആ മനസ്സിനെ മഥിച്ചത്.

Advertisement

1939ല്‍ സ്‌റ്റേറ്റ് കോണ്‍ഗ്രസില്‍ ചേര്‍ന്ന വി എസ് 1940ല്‍ പതിനേഴാം വയസ്സിലാണ് കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗമായത്. കമ്യൂണിസ്റ്റ് പ്രസ്ഥാനം വളര്‍ത്താനായി പി കൃഷ്ണപിള്ളയാണ് വിഎസിനെ കുട്ടനാട്ടിലേക്ക് വിടുന്നത്. ഐതിഹാസികമായ പുന്നപ്ര വയലാര്‍ സമര നായകനാണ്. സമരത്തിനിടെ പിടിയിലായ വിഎസ് പൊലീസിന്റെ കൊടിയ പീഡനത്തിനും ഇരയായി.

Advertisement

1964 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോന്ന് സി പി എം രൂപീകരിച്ച നേതാക്കളില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഏക നേതാവും വിഎസ് അച്യുതാനന്ദനാണ്. സിപിഎമ്മിന്റെ സ്ഥാപകനേതാവായ വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഭരണപരിഷ്‌കാര കമീഷന്‍ അധ്യക്ഷന്‍, സിപിഎം പോളിറ്റ് ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി, ദേശാഭിമാനി പത്രാധിപര്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.

ജനങ്ങൾക്കായി വീറോടെ വാദിച്ച പോരാളിക്ക്, കേരളത്തിന്റെ സ്വന്തം അച്ചുമാമന്‌ പിറന്നാൾ ആശംസകൾ.