പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം; പോക്‌സോ കേസിൽ കുറുവങ്ങാട് സ്വദേശി ഉൾപ്പെടെ രണ്ട് പ്രതികളെ റിമാൻഡ് ചെയ്തു


കൊയിലാണ്ടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു കേസിലെ പ്രതികളെ റിമാൻഡ് ചെയ്തു. കേസിൽ കുറുവങ്ങാട് കേളമ്പത്ത് ജാസിക്അലി (36), ഇയാളുടെ സുഹൃത്ത് എരഞ്ഞിക്കല്‍ മണ്ണാര്‍ക്കണ്ടി അല്‍ ഇര്‍ഫാത്തില്‍ ഷംനാദി (33) എന്നിവരെയാണ് കൊയിലാണ്ടി പോലീസ് പിടികൂടിയത്.

ഇന്ന് രാവിലെ ഇരുവരെയും മജിസ്‌ട്രേറ്റിനു മുൻപിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. പോക്‌സോ കേസ്, എസ്.എസ്.റ്റി കേസുകൾ ചാർജ് ചെയ്താണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഒന്നാം തീയതി ഇവരെ കണ്ടെത്തുകയും ഇന്നലെ രാത്രിയോടെ സ്റ്റേഷനിലെത്തി അറസ്റ്റ് രേഖപ്പെടുത്തുകയും ഇന്ന് റിമാൻഡ് ചെയ്യുകയുമായിരുന്നു.

പെൺകുട്ടിയെ കാണാനില്ല എന്ന പരാതിയെത്തുടർന്ന് രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് അന്വേഷണം ആരംഭിച്ചത്. എന്നാൽ വിവാഹ വാഗ്ദാനം നൽകി തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് മൊഴി നൽകിയതെന്ന് പോലീസ് പറഞ്ഞു. സൈബർ സെല്ലിൻ്റെ സഹായത്തോടെ കൊയിലാണ്ടി സി.ഐ എൻ.സുനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഇവരെ കണ്ടെത്തുകയായിരുന്നു. കര്‍ണാടകയിലെ മടിവാളയില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്.

എസ്‌ഐ വി.ആര്‍.അരവിന്ദ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഒ.കെ.സുരേഷ്, വിനീഷ്, വനിതാ സിവില്‍ പോലീസ് ഓഫീസര്‍ വി.മവ്യ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.