എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസ്; വ്യാജ പ്രചരണം നടത്തിയാല്‍ പിടിവീഴും, തെറ്റിദ്ധാരണ പരത്തുന്നതും മതസ്പര്‍ദ്ധ ജനിപ്പിക്കുന്നതുമായ പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന മുന്നറിയിപ്പുമായി പൊലീസ്


എലത്തൂര്‍: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്ക് പിടിവീഴും. കേസുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണ പരത്തുന്നതും, മതസ്പര്‍ദ്ധ ജനിപ്പിക്കുന്നതുമായ പോസ്റ്റുകള്‍ പ്രചരിപ്പിക്കപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് ഇതുസംബന്ധിച്ച് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

വ്യാജപ്രചരണം നടക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നാണ് പൊലീസ് ഫേസ്ബുക്കിലൂടെ മുന്നറിയിപ്പ് നല്‍കുന്നത്.

കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

എലത്തൂര്‍ ട്രെയിന്‍ തീവയ്ക്ക് കേസുമായി ബന്ധപ്പെട്ട് ഊര്‍ജ്ജിതമായ അന്വേഷണം നടന്നുവരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണ പരത്തുന്നതും, മതസ്പര്‍ദ്ധ ജനിപ്പിക്കുന്നതുമായ പോസ്റ്റുകള്‍ പ്രചരിപ്പിക്കപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുന്നതാണ്.

അതേസമയം, കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ഇന്ന് യു.പിയിലേക്ക് തിരിക്കും. രണ്ട് സി.ഐമാര്‍ അടങ്ങുന്ന സംഘമാണ് യു.പിയിലേക്ക് പോകുന്നത്.

നോയ്ഡ സ്വദേശി ഷാറൂഖ് സെയ്ഫി തന്നെയാണ് ആക്രമണം നടത്തിയതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. അതിനിടെ ഇന്ന് കോഴിക്കോട്ട് യോഗം ചേര്‍ന്ന പ്രത്യേക അന്വേഷണ സംഘം കേസിന്റെ പുരോഗതി വിലയിരുത്തി.

ആലപ്പുഴ – കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ ഡി വണ്‍ കന്പാര്‍ട്ട്‌മെന്റില്‍ തീയിട്ട് എട്ട് പേര്‍ക്ക് പൊളളലേല്‍പ്പിക്കുകയും മൂന്ന് പേരുടെ ജീവന്‍ നഷ്ടമാകാന്‍ ഇടവരുത്തുകയും ചെയ്ത അക്രമി സംഭവം നടന്ന് രണ്ട് ദിവസമായിട്ടും കാണാമറയത്ത് തന്നെയാണ്.