നാട്ടുകാരെ സംബന്ധിച്ച് മീന്‍കൃഷി നടത്തി ജീവിക്കുന്ന ചെറുപ്പക്കാരന്‍, വീടുവിട്ടുപോയത് ഫെബ്രുവരി ഒന്നിന്; ചേമഞ്ചേരി സ്വദേശിയായ യുവാവ് മംഗളുരുവില്‍ ജ്വല്ലറി ജീവനക്കാരനെ കൊന്ന കേസില്‍ പിടിയിലായതിന്റെ ഞെട്ടലില്‍ പ്രദേശവാസികള്‍


ചേമഞ്ചേരി: മംഗളുരു ഹമ്പന്‍കട്ടയില്‍ ജ്വല്ലറി ജീവനക്കാരനെ കൊലപ്പെടുത്തി സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ ചേമഞ്ചേരി സ്വദേശിയായ യുവാവ് പിടിയിലായെന്ന വാര്‍ത്ത ഞെട്ടലോടെയാണ് പ്രദേശവാസികള്‍ ഉള്‍ക്കൊണ്ടത്. ചാത്തനാടത്ത് താഴെ വീട്ടില്‍ പി.പി.ശിഫാസിനെയാണ് ഇന്നലെ കാസര്‍ഗോഡുവെച്ച് പൊലീസ് പിടികൂടിയത്.

നാട്ടുകാരെ സംബന്ധിച്ച് മീന്‍കൃഷിയൊക്കെയായി മുന്നോട്ടുപോയിരുന്ന ഒരാള്‍ എന്ന നിലയിലാണ് പി.പി.ശിഫാസിനെ അറിയുന്നത്. കൊളക്കാട് കെട്ടില്‍ മീന്‍ കൃഷി നടത്തുകയും ഈ വിഷയത്തില്‍ പഞ്ചായത്തുമായി പലതവണ ബന്ധപ്പെടുകയും ചെയ്തയാളെന്ന നിലയില്‍ ശിഫാസിനെ പരിചയമുണ്ടെന്നാണ് പഞ്ചായത്ത് പ്രസിഡന്റും പ്രദേശത്തെ വാര്‍ഡ് മെമ്പറുമായ സതി കിഴക്കല്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്.

‘നാലഞ്ച് ലക്ഷം രൂപ മുതല്‍ മുടക്കി നടത്തിയ പരിപാടിയായിരുന്നു. ചീപ്പ് തുറക്കുമ്പോള്‍ ഉപ്പുവെള്ളം കയറി മീന്‍ കുഞ്ഞുങ്ങള്‍ ചത്തുപോകാന്‍ തുടങ്ങിയതോടെ ഇതുമായി ബന്ധപ്പെട്ട് പലതവണയായി നടത്തിയ ചര്‍ച്ചകളില്‍ സജീവമായിരുന്നു ശിഫാസ്.’ എന്നും അവര്‍ പറഞ്ഞു.

ഇടയ്ക്ക് നാട്ടില്‍ നിന്നും കുറച്ചുദിവസം മാറി നില്‍ക്കാറുണ്ടായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഏതെങ്കിലും മോഷണക്കേസിലോ മറ്റോ പിടിയിലായതായി അറിയില്ല. ഫെബ്രുവരി ഒന്നിനാണ് ഏറ്റവുമൊടുവിലായി നാട്ടില്‍ നിന്നും പോയത്. അതിനുശേഷം തിരികെ വന്നതായി അറിയില്ലെന്നും പ്രദേശവാസികള്‍ പറയുന്നു.

കഴിഞ്ഞ ഫെബ്രുവരി മൂന്നിനാണ് സംഭവം നടന്നത്. ജ്വല്ലറി ജീവനക്കാരനായ അത്താവര്‍ സ്വദേശി രാഘവേന്ദ്ര ആചാര്യയാണ് (54) കൊല്ലപ്പെട്ടത്. മംഗളുരു ഹമ്പന്‍കട്ടയിലെ മിലാഗ്രസ് സ്‌കൂളിന് സമീപമുള്ള ‘മംഗളുരു ജ്വലേര്‍സ്’ കടയില്‍ ഉച്ചകഴിഞ്ഞ് 3.30 ഓടെ ഉപഭോക്താവിന്റെ വേഷത്തില്‍ എത്തിയ കൊലയാളി രാഘവേന്ദ്ര ആചാര്യയുടെ കഴുത്തില്‍ കത്തികൊണ്ട് വെട്ടിയ ശേഷം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന് രക്ഷപ്പെടുകയായിരുന്നു.

കൊലയാളിയെന്ന് സംശയിക്കുന്നയാളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവിട്ട് അക്രമിയെ പിടികൂടാന്‍ പൊലീസ് പൊതുജനങ്ങളുടെ സഹായം തേടിയിരുന്നു. കറുത്ത ടീ ഷര്‍ടും നീല ജീന്‍സ് പാന്റും കറുത്ത മുഖംമൂടിയും കണ്ണടയും ധരിച്ചിരിക്കുന്ന ഒരാളുടെ ചിത്രമാണ് പൊലീസ് അന്ന് പുറത്തുവിട്ടത്. കൊലയാളിക്കായി കേരളത്തിലടക്കം പൊലീസ് അന്വേഷണം ഊര്‍ജിതമായി നടക്കുന്നതിനിടെയാണ് ശിഫാസ് പിടിയിലായത്.

കാസര്‍കോട് ഡി.വൈ.എസ്.പി പി.കെ.സുധാകരന്‍, ഡി.സി.ആര്‍.ബി ഡി.വൈ.എസ്.ബി അബ്ദുര്‍ റഹീം എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളെ അറസ്റ്റ് ചെയ്ത പൊലീസ് സംഘത്തില്‍ സിപിഒ നിജിന്‍ കുമാര്‍, രജീഷ് കാട്ടാമ്പള്ളി, സുജിത്ത്, സജീഷ്, ഡ്രൈവര്‍ ചെറിയാന്‍ എന്നിവരും ഉണ്ടായിരുന്നു.