‘പത്തു മണിക്കുള്ളിൽ ഹോസ്റ്റലിനുള്ളിൽ കയറിയില്ലെങ്കിൽ കടക്കു പുറത്ത്’;പ്രവേശന സമയം നിർബന്ധമാക്കിയുള്ള ചട്ടത്തിനെതിരെ കോഴിക്കോട് മെഡി.കോളേജില്‍ വിദ്യാര്‍ഥിനികളുടെ പ്രതിഷേധം


കോഴിക്കോട്: ‘പത്തു മണിക്കുള്ളിൽ ഹോസ്റ്റലിൽ കയറണം, ഹോസ്റ്റൽ അടയ്ക്കും, ഹോസ്റ്റിലിനുള്ളിൽ കയറാനുള്ള സമയം നിർബന്ധമാക്കിയതിനെതിരെ മെഡിക്കല്‍ കോളജിലെ ലേഡീസ് ഹോസ്റ്റലിനു മുന്നില്‍ വിദ്യാര്‍ഥിനികളുടെ പ്രതിഷേധം. രാത്രി പത്ത് മണിക്ക് ഹോസ്റ്റല്‍ അടയ്ക്കുമെന്ന ചട്ടം നിർബന്ധമാക്കിയതോടെയാണ് വിദ്യാര്‍ഥിനികള്‍ റോഡിലിറങ്ങി പ്രതിഷേധിച്ചത്.

ഇന്നലെ രാത്രി പത്തു മണിമുതൽ ആണ് ലേഡീസ് ഹോസ്റ്റലിനു മുന്നിൽ മുദ്രാവാക്യം വിളികളോടെ പ്രതിഷേധം ആരംഭിച്ചത്. 10 മണിക്ക് തന്നെ ഹോസ്റ്റലില്‍ കയറണമെന്ന് വിദ്യാര്‍ഥികള്‍ക്ക് നേരത്തെ തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇന്നലെ ഇത് കര്‍ശനമായി നടപ്പാക്കുകയായിരുന്നു. പത്ത് മണിയോടെ തന്നെ ഹോസ്റ്റല്‍ അടക്കുകയും ചെയ്തു. ഇതോടെ പ്രാക്ടിക്കല്‍ ക്ലാസ് അടക്കം കഴിഞ്ഞുവന്ന വിദ്യാര്‍ഥികള്‍ക്ക് റൂമില്‍ പ്രവേശിക്കാനാവാതെ രാത്രി പുറത്തുനില്‍ക്കേണ്ടി വന്നു.

പിന്നാലെ, ഹോസ്റ്റലില്‍ ഉണ്ടായിരുന്ന വിദ്യാര്‍ഥികളടക്കം സംഘടിച്ച്‌ പ്രതിഷേധം നടത്തുകയായിരുന്നു. സുരക്ഷാപ്രശ്നങ്ങളാണ് ചൂണ്ടികാണിക്കുന്നതെങ്കിലും സ്ട്രീറ്റ് ലൈറ്റ്, സിസി ടിവി തുടങ്ങിയ സംവിധാനങ്ങളൊന്നും ഇവിടെയില്ലെന്നും വിദ്യാര്‍ഥിനികള്‍ ആരോപിക്കുന്നു.

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും 9.30 ക്ക് ഹോസ്റ്റലില്‍ കയറണമെന്നാണ് നിബന്ധനയെങ്കിലും ആണ്‍കുട്ടികളുടെ കാര്യത്തില്‍ ഇത്തരം നിയന്ത്രണങ്ങളൊന്നും ബാധകമാകാറില്ലെന്നാണ് വിദ്യാര്‍ഥിനികള്‍ പറയുന്നത്. നിയമം പാലിക്കാൻ പറ്റില്ലെങ്കിൽ ഹോസ്റ്റലില്‍ നിന്നും ഇറങ്ങാനാണ് ലഭിച്ച വിവരമെന്നും ഇവര്‍ വ്യക്തമാക്കുന്നു.

ഇതിന് മുന്‍പും വിഷയം ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും അധികൃതരുടെ ഭാഗത്തു നിന്നും നടപടിയൊന്നും ഉണ്ടായില്ല. പ്രിന്‍സിപ്പല്‍ സ്ഥലത്തില്ലാത്തതിനാല്‍ പിന്നീട് ചര്‍ച്ച ചെയ്യാമെന്ന ഉറപ്പില്‍ ആണ് പ്രതിഷേധം താത്കാലികമായി അവസാനിപ്പിച്ചത്.