ബസ് കാത്തുനിന്നവര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി; തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം, 20 പേര്‍ക്ക് പരിക്ക്


തിരുവനന്തപുരം: ബസ് കാത്തുനിന്നവര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി വിദ്യാര്‍ത്ഥിനി മരിച്ചു. തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലം വെയിലൂരിലാണ് സംഭവം. കെ.ടി.സി.ടി ആര്‍ട്‌സ് കോളേജിലെ എം.എ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിനിയും ആറ്റിങ്ങല്‍ സ്വദേശിനിയുമായ ശ്രേഷ്ഠ എം. വിജയ് (22) ആണ് മരിച്ചത്.

ബുധനാഴ്ച വൈകീട്ട് 3:15 ഓടെയാണ് അപകടമുണ്ടായത്. കല്ലമ്പലം പൊലീസ് സ്റ്റേഷന് മുന്നിലായി ബസ് കാത്തുനില്‍ക്കുകയായിരുന്നു വിദ്യാര്‍ത്ഥികള്‍. കൊല്ലം ഭാഗത്ത് നിന്ന് വന്ന കാറാണ് നിയന്ത്രണം വിട്ട് ഇവര്‍ക്കിടയിലേക്ക് ഇടിച്ച് കയറിയത്.

അപകടത്തില്‍ ഇരുപത് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇതില്‍ആല്‍ഫി എന്ന വിദ്യാര്‍ത്ഥിയുടെ നില ഗുരുതരമാണ്. ആല്‍ഫിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അപകടമുണ്ടാക്കിയ കാറും ഡ്രൈവറെയും കല്ലമ്പലം പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം സ്വദേശി ബിനുവിനെയാണ് (44) കസ്റ്റഡിയിലെടുത്തത്. മനഃപൂര്‍വ്വമായ നരഹത്യക്കാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രാഥമിക പരിശോധനയില്‍ ഇയാള്‍ മദ്യപിച്ചിരുന്നില്ല എന്ന് വ്യക്തമായി. അമിതവേഗതയും അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്നാണ് അനുമാനം.