കോഴിക്കോട്ടെ ഡോക്ടറെ ആക്രമിച്ചതില്‍ പ്രതിഷേധം; 17 ന് ഡോക്ടര്‍മാരുടെ സംസ്ഥാന വ്യാപക പണിമുടക്ക്


കോഴിക്കോട്: വെള്ളിയാഴ്ച ഡോക്ടര്‍മാര്‍ സംസ്ഥാന വ്യാപക പണിമുടക്ക് നടത്താന്‍ ഐഎംഎയുടെ ആഹ്വനം. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടര്‍ ആക്രമിക്കപ്പെട്ടിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും നടപടി എടുക്കാത്തതിലും ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണങ്ങളിലും പ്രതിഷേധിച്ചാണ് സമരം നടത്തുന്നതെന്ന് ഐഎംഎ അറിയിച്ചു.

രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് മണി വരെ ഡോക്ടര്‍മാര്‍ ചികിത്സയില്‍ നിന്ന് വിട്ടു നില്‍ക്കും. ഈ സമയത്ത് സ്വകാര്യ പ്രാക്ടീസും ഉണ്ടാവില്ല.

അന്നേ ദിവസം ഒപി വിഭാഗം ഉണ്ടായിരിക്കുന്നതല്ല. അടിയന്തര ശസ്ത്രക്രിയകള്‍, അത്യാഹിത വിഭാഗം, ഐസിയു എന്നിവയെ ബാധിക്കാത്ത വിധത്തിലുള്ള സമരമാണ് നടത്തുകയെന്നും ഐഎംഎ വ്യക്തമാക്കി.

ഡോക്ടര്‍മാരില്‍ അടികിട്ടേണ്ടവരുണ്ടെന്ന ഗണേഷ് കുമാര്‍ എംഎല്‍എയുടെ പ്രസ്താവനക്കെതിരെ നിയമ നടപടി ആലോചിക്കുന്നുണ്ടെന്നും സംഘടന കൊച്ചിയില്‍ അറിയിച്ചു.