സംസ്ഥാന വ്യാപകമായി എസ്.എഫ്.ഐ നാളെ പഠിപ്പ് മുടക്കും


തിരുവനന്തപുരം: നാളെ സംസ്ഥാന വ്യാപകമായി എസ്.എഫ്.ഐ പഠിപ്പ് മുടക്കും. സര്‍വകലാശാലകളെ സംഘപരിവാര്‍ കേന്ദ്രങ്ങളാക്കാനുള്ള ഗവര്‍ണറുടെ നീക്കത്തിനെതിരെയാണ് സമരമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ പറഞ്ഞു. പ്രതിഷേധത്തിന്റെ ഭാഗമായി നാളെ രാവിലെ തിരുവനന്തപുരത്ത് പ്രവര്‍ത്തകര്‍ ഗവര്‍ണറുടെ വസതിയായ രാജ്ഭവന്‍ വളയുമെന്നും ആര്‍ഷോ പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ രംഗത്തെ തകര്‍ക്കാന്‍ ആര്‍എസ്എസ് പദ്ധതിയുണ്ടെന്നും, ഇതിന് ചുക്കാന്‍ പിടിക്കാന്‍ ഗവര്‍ണര്‍ ഇറങ്ങിയിരിക്കുകയാണെന്നും സെനറ്റ് നോമിനേഷനില്‍ കണ്ടത് അതാണെന്നും ആര്‍ഷോ പറഞ്ഞു. കെ.സുരേന്ദ്രന്‍ കൊടുക്കുന്ന ലിസ്റ്റാണ് ഗവര്‍ണര്‍ നോമിനേറ്റ് ചെയ്യുന്നത്. കെ.എസ്.യുവിനും എംഎസ്എഫിനും ഇക്കാര്യത്തില്‍ മൗനമാണെന്നും ആര്‍ഷോ പറഞ്ഞു.

എസ്എസ്എല്‍സി പരീക്ഷയില്‍ മാര്‍ക്ക് വാരിക്കോരി നല്‍കുന്നുവെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്.ഷാനവാസിന്റെ പരാമർശത്തിനെതിരെയും ആർഷോ രംഗത്തെത്തി. വിരുദ്ധമായ അഭിപ്രായമാണ് എസ്എഫ്ഐക്ക് ഉള്ളത്. യാതൊരു ആധികാരികതയുമില്ലാതെയാണ് അദ്ദേഹം ഇത് പറഞ്ഞതെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു.