വിനോദസഞ്ചാര മേഖലയ്ക്ക് ജീവൻ നൽകി സംസ്ഥാന ബജറ്റ്; കാപ്പാട് 10 കോടി രൂപ ചെലവിൽ ചരിത്ര മ്യൂസിയം


തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ രണ്ടാം സമ്പൂർണ്ണ ബജറ്റിലും ഇത്തവണ വിനോദസഞ്ചാര മേഖലയെ കൈവിട്ടില്ല. വിനോദസഞ്ചാര മേഖലക്ക് സംസ്ഥാന ബജറ്റിൽ 362.15 കോടി അനുവദിച്ചു. കാപ്പാട് ചരിത്ര മ്യൂസിയത്തിനായി 10 കോടി രൂപയും അനുവദിച്ചു.

ഉയര്‍ന്ന പാരിസ്ഥിതിക ഗുണനിലവാരത്തെ അടിസ്ഥാനമാക്കി ലോകത്തിലെ ഏറ്റവും വൃത്തിയുള്ള ബീച്ചുകള്‍ക്കു നല്‍കുന്ന ബ്ലൂ ഫ്‌ളാഗ് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച് നാടിന്റെ അഭിമാനമായി മാറിയതാണ് കാപ്പാട് ബീച്ച്. മ്യൂസിയം നിർമ്മിക്കുന്നതിലൂടെ ചരിത്ര തീരമായ കാപ്പാട് വീണ്ടും രാജ്യാന്തരതലത്തില്‍ ഇടംപിടിച്ചിരിക്കുകയാണ്.

തൃശ്ശൂർ പൂരം ഉൾപ്പെടെ പൈതൃക ഉത്സവങ്ങൾക്കും പ്രാദേശിക സാംസ്കാരിക സാംസ്കാരിക പദ്ധതികൾക്കുമായി 8 കോടി. 2024 കേരളാ ട്രാവൽ മാർട്ട് സംഘടിപ്പിക്കുന്നതിന് 7 കോടിയും ബിനാലെക്ക് 2 കോടിയും വകയിരുത്തി. അന്തർ ദേശീയ ടൂറിസം പ്രചാരണത്തിന് 81 കോടി അനുവദിച്ചു. കാരവൻ ടൂറിസം 3 കോടിയും ടൂറിസം കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 135.65 കോടിയും വകയിരുത്തി. കൊല്ലത്ത് മ്യൂസിയം 10 കോടി, ഉൾനാടൻ ജലഗതാഗത പദ്ധതികൾക്ക് 141.66 കോടി , പുതിയ ബോട്ട് വാങ്ങാൻ 26 കോടി ബജറ്റിൽ വകയിരുത്തി.