കെ.എസ്.ആര്‍.ടി.സി ബസില്‍ സഹയാത്രികയ്ക്ക് മുമ്പില്‍ നഗ്നതാ പ്രദര്‍ശനം, ദൃശ്യങ്ങള്‍ പകര്‍ത്തി ഉടനടി പ്രതികരിച്ച് യുവതി; കുറ്റ്യാടി സ്വദേശി അറസ്റ്റില്‍


കൊച്ചി: പട്ടാപ്പകല്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ വെച്ച് സഹയാത്രക്കാരിയോട് മോശമായി പെരുമാറിയ കോഴിക്കോട് സ്വദേശിയായ യുവാവ് അറസ്റ്റില്‍. കുറ്റ്യാടി സ്വദേശി സവാദിനെയാണ് നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റു ചെയ്തത്.

യുവനടിയായ യുവതി തന്നെയാണ് തനിക്കുണ്ടായ അനുഭവം വീഡിയോയിലൂടെ സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ടത്. യുവാവിനെതിരെ വീഡിയോ സഹിതമായിരുന്നു ചലച്ചിത്രതാരവും മോഡലുമായ യുവതി തനിക്കുണ്ടായ അനുഭവം തുറന്നു പറഞ്ഞത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ബുധനാഴ്ച അങ്കമാലിയില്‍ വെച്ചായിരുന്നു സംഭവം.

തൃശൂരില്‍ നിന്നും എറണാകുളത്തേക്ക് ഷൂട്ടിംഗിനായി പുറപ്പെട്ടപ്പോഴാണ് തനിക്ക് സഹയാത്രികന്റെ അടുത്ത് നിന്നും മോശമായ പെരുമാറ്റം ഉണ്ടായതെന്നാണ് യുവതി വീഡിയോയില്‍ പറഞ്ഞത്. അങ്കമാലിയില്‍ നിന്നുമാണ് യുവാവ് ബസില്‍ കയറിയത്. യുവനടിയുടെ അരികില്‍ വന്നിരുന്ന ഇയാള്‍ പതുക്കെ അശ്ലീല പ്രവൃത്തികള്‍ ആരംഭിക്കുകയായിരുന്നു.

സവാദ് യുവതിയുടെ മുന്നില്‍വെച്ച് സ്വയംഭോഗം ചെയ്തതായാണ് ആരോപണം. അങ്കമാലിയില്‍വെച്ചാണ് സവാദ് ബസില്‍ കയറുന്നത്. ഇവിടെ നിന്നും പെണ്‍കുട്ടിയുടെയും മറ്റൊരു സ്ത്രീയുടെയും നടുക്ക് ഇരുന്നുകൊണ്ട് ഇയാള്‍ അപരമര്യാദയായി പെരുമാറുകയായിരുന്നു. ഇവര്‍ക്കുവേണ്ടി സാക്ഷി പറയുന്നതിനായി മറ്റൊരു നിയമവിദ്യാര്‍ഥിയുമുണ്ടായതായാണ് വിവരം.

സംഭവത്തെ കുറിച്ച് യുവതി പറയുന്നതിങ്ങനെ:

‘അയാള്‍ എന്റെ അടുത്ത് വന്നിരുന്നു. അപ്പുറത്ത് മറ്റൊരു യാത്രക്കാരിയുണ്ടായിരുന്നു. ബസില്‍ കയറിയതുമുതല്‍ ഇയാള്‍ ഒരു കൈകൊണ്ട് ശരീരത്ത് ഉരസാന്‍ തുടങ്ങി. ഞാന്‍ പരമാവധി ജനലിനുനേരെയ്ക്ക് ഇരുന്ന് പുറത്തേക്ക് നോക്കി കണ്ടില്ലെന്ന് നടിക്കാന്‍ ശ്രമിച്ചു. എന്നാല്‍ കുറച്ച് കഴിഞ്ഞതോടെ അയാള്‍ പാന്റിന്റെ സിബ്ബ് തുറന്ന് നഗ്‌നത പ്രദര്‍ശിപ്പിക്കുയും സ്വയംഭോഗം ചെയ്യുകയും ചെയ്തു. ഇത് ശ്രദ്ധയില്‍ പെട്ടതോടെ യുവാവറിയാതെ മൊബൈലില്‍ വീഡിയോ എടുത്ത് ചോദ്യം ചെയ്തു. പെട്ടന്നുള്ള പ്രതികരണത്തില്‍ പകച്ച യുവാവ് താനൊന്നും ചെയ്തില്ലെന്ന് പറഞ്ഞ് സീറ്റില്‍ നിന്നും എഴുന്നേറ്റു. പിന്നാലെ ഞാനും എഴുന്നേറ്റു.

ഒച്ച വച്ചപ്പോള്‍ ഇയാള്‍ ബസില്‍ നിന്നും പുറത്തിറങ്ങാന്‍ ശ്രമിച്ചു. ഇതോടെ കെഎസ്ആര്‍ടിസി ബസിലെ കണ്ടക്ടര്‍ എനിക്ക് പിന്തുണയുമായി വന്നു. ബസ് നിര്‍ത്തേണ്ടെന്നും വാതില്‍ തുറക്കരുതെന്നും ഡ്രൈവറോട് പറഞ്ഞു. ഇതിനിടെ യുവതി പറഞ്ഞത് സത്യമാണെന്ന് കണ്ടതോടെ യാത്രക്കാരും പിന്തുണയുമായെത്തി. ഇതിനിടെ ബസ് നിര്‍ത്തിയതോടെ യുവാവ് ചാടി പുറത്തിറങ്ങി, കൂടെ ഇറങ്ങി കണ്ടക്ടര്‍ ഇയാളെ പിടിച്ചുവെച്ചു. ബലംപിടുത്തത്തിലൂടെ കണ്ടക്ടറെ തള്ളിമാറ്റി യുവാവ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു.

ഇതോടെ പിന്നാലെ കൂടിയ കണ്ടക്ടറും യാത്രക്കാരും ഇയാളെ പിടികൂടി പൊലീസിലേല്‍പ്പിക്കുകയായിരുന്നു. ആ സമയത്ത് തനിക്ക് പ്രതികരിക്കാന്‍ തോന്നിയതില്‍ സന്തോഷമുണ്ട്. തന്നെ സഹായിച്ച ബസ് ജീവനക്കാര്‍ക്കും സഹയാത്രികര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു. ഞങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ പോയി പരാതി കൊടുത്തു. ബസിലെ കണ്ടക്ടര്‍ വലിയ സഹായമാണ് ചെയ്തത്. ഡ്രൈവര്‍ ഉള്‍പ്പടെ ബസില്‍ ഉണ്ടായിരുന്നവരും നെടുമ്പാശേരി പൊലീസ് സ്റ്റേഷനില്‍ ഉള്ളവരും നന്നായി സഹായിച്ചു. എല്ലാവരോടും നന്ദിയുണ്ട്. ഇനി അവന്‍ സിബ്ബ് തുറക്കാന്‍ പേടിക്കണം’, യുവതി പറയുന്നു.