ബാലുശേരി സ്വദേശിയായ വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ ദുരൂഹ മരണത്തില്‍ ഭര്‍ത്താവിനെതിരെ കേസ്; മാനസിക ശാരീരിക പീഡനം മരണകാരണമായെന്ന് കണ്ടെത്തല്‍


കോഴിക്കോട്: വ്ളോഗര്‍ റിഫ മെഹ്നുവിന്റെ (22) ദുഹൂര മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിനെതിരെ കാക്കൂര്‍ പൊലീസ് കേസെടുത്തു. മാനസികമായും ശാരീരികമായമുള്ള പീഡനം റിഫയുടെ മരണത്തിന് കാരണമായതായാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍.

10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 306, 498 ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ മെഹ്നാസിനെതിരെ ചേര്‍ത്തിട്ടുണ്ട്.

യൂട്യൂബിലെയും ഇന്‍സ്റ്റഗ്രാമിലെയും ലൈക്കിന്റെയും സബ്‌സ്‌ക്രിപ്ഷന്റെയും പേരില്‍ മെഹ്നാസ് റിഫയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു.

മാര്‍ച്ച് ഒന്നിന് പുലര്‍ച്ചെയാണ് റിഫയെ ദുബൈയിലെ ഫ്‌ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം നാട്ടിലെത്തിച്ചാണ് ഖബറടക്കിയത്. റിഫയുടെ മരണം ആത്മഹത്യയല്ലെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ പോലീസിനെ സമീപിച്ചിരുന്നു.

സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പിതാവ് പാവണ്ടൂര്‍ ഈന്താട് അമ്പലപ്പറമ്പില്‍ റാഷിദ് റൂറല്‍ എസ്.പി ഡോ. എ. ശ്രീനിവാസന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എസ്.പിയുടെ നിര്‍ദേശപ്രകാരം കാക്കൂര്‍ പൊലീസ് പ്രാഥമിക അന്വേഷണം നടത്തി. റിഫുടെ മാതാപിതാക്കളുടെയും സഹോദരന്റെയും മൊഴി രേഖപ്പെടുത്തി.

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് വിവാഹിതരായ റിഫക്കും ഭര്‍ത്താവിനും രണ്ട് വയസുള്ള മകനുണ്ട്. കാസര്‍കോട് നീലേശ്വരം സ്വദേശിയാണ് മെഹ്നാസ്. മെഹ്നാസ് ഇപ്പോള്‍ നാട്ടിലുണ്ട്. കഴിഞ്ഞ ജനുവരി 24നായിരുന്നു റിഫ മെഹ്നു പര്‍ദ കമ്പനിയില്‍ ജോലിക്കായി ദുബൈയിലെത്തിയത്.

[bot1]