റേഷന്‍ കടകള്‍ ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും, പക്ഷേ സമയക്രമത്തില്‍ മാറ്റമുണ്ട്- കോഴിക്കോട് ജില്ലയിലെ ഇന്നത്തെ സമയക്രമം അറിയാം


തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്നുമുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. മൂന്ന് ദിവസം നീണ്ട തകരാര്‍ പരിഹരിച്ച് ഇ-പോസ് സംവിധാനം വഴിയുള്ള റേഷന്‍ വിതരണം തുടങ്ങാനായിട്ടുണ്ട്. അതേസമയം സമയക്രമത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ ഇന്ന് രണ്ട് മണി മുതല്‍ ഏഴ് മണിവരെയാണ് റേഷന്‍ കടകള്‍ തുറന്നുപ്രവര്‍ത്തിക്കുക.

ഇന്ന് രാവിലെ 8 മണി മുതല്‍ 1 മണി വരെ മലപ്പുറം, തൃശ്ശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളില്‍ റേഷന്‍ വിതരണം ചെയ്യും. ഉച്ചയ്ക്ക് ശേഷം ശേഷം 2 മണി മുതല്‍ 7 മണി വരെ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസര്‍ഗോഡ്, ഇടുക്കി ജില്ലകളില്‍ റേഷന്‍ വിതരണം നടത്തും. മെയ് രണ്ട്, മൂന്ന് തീയതികളും ഇതേ രീതി തുടരും. മെയ് നാലിനും അഞ്ചിനും റേഷന്‍ കടകള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കും.

റേഷന്‍ വിതരണം തടസ്സപ്പെട്ട സാഹചര്യത്തില്‍ ഈ മാസത്തെ റേഷന്‍ വിതരണത്തിനുള്ള സമയം അഞ്ചാം തീയതി വരെ ലഭിക്കും. മെയ് 6 മുതല്‍ മെയ് മാസത്തെ റേഷന്‍ വിതരണം ആരംഭിക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു. ഇ-പോസ് മുഖേനയുള്ള റേഷന്‍ വിതരണം സൂക്ഷ്മമായി നിരീക്ഷിക്കും. പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അടിയന്തരമായ ഇടപെടല്‍ നടത്തുന്നതിന് പൊതുവിതരണ വകുപ്പിലെ ജില്ലാ സപ്ലൈ ഓഫീസര്‍ അടക്കമുള്ള മുഴുവന്‍ ഉദ്യോഗസ്ഥരും ഫീല്‍ഡില്‍ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് മൂന്ന് ദിവസമാണ് സംസ്ഥാനത്തെ റേഷന്‍ കടകള്‍ അടച്ചിട്ടത്. നിലവിലെ സര്‍വ്വറുകളില്‍ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങള്‍ ക്ലൗഡ് സ്റ്റോറേജിലേയ്ക്ക് മാറ്റുന്ന പ്രക്രിയ നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍ പൂര്‍ത്തീകരിച്ചു.