വിവാഹം മുടക്കിയെന്നാരോപിച്ച് പള്ളി ഇമാമിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; രണ്ട് പേര്‍ പിടിയില്‍


മലപ്പുറം: പള്ളിയിലെ ഇമാമിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളെ തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കൂട്ടായി വാടിക്കല്‍ സ്വദേശികളായ മുബാറക്ക് (26) ഇസ്മയില്‍ (35) എന്നിവരാണ് പൊലീസ് പിടിയിലായത്.

കഴിഞ്ഞ ദിവസം രാത്രിയിലാണ് കൊലപാതകശ്രമം നടന്നത്. തിരൂര്‍ പടിഞ്ഞാറെക്കര പള്ളിയിലെ ഇമാമിനെ പ്രതികള്‍ ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.

അക്രമികളിലൊരാളായ മുബാറക്കിക്കിന്‍റെ വിവാഹാലോചനയുമായി ബന്ധപ്പെട്ട് പെണ്‍വീട്ടുകാര്‍ ഇമാമിനോട് വിവരങ്ങള്‍ തിരക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ വിവാഹം മുടങ്ങിയതാണ് അക്രമത്തിന് പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്.

ഗുരുതരമായി പരുക്കേറ്റ ഇമാം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കൃത്യത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളെ പെരുന്തുരുത്തി തൂക്കുപാലത്തിന് സമീപത്ത് നിന്നാണ് പൊലീസ് പിടികൂടിയത്.