വാലന്റൈന്‍സ് ദിനത്തില്‍ സ്‌നേഹിക്കുന്നവരെ തന്നെ കെട്ടിപ്പിടിക്കാം, പശു വേണ്ട! വിവാദ ഉത്തരവ് മൃഗക്ഷേമ ബോര്‍ഡ് പിന്‍വലിച്ചു


ന്യൂഡല്‍ഹി: വാലന്റൈന്‍സ് ദിനത്തില്‍ കെട്ടിപ്പിടിക്കാനായി ഇനി പശുക്കളെ തേടി നടക്കേണ്ട. വിവാദമായ ഉത്തരവ് കേന്ദ്ര മൃഗക്ഷേമ വകുപ്പ് പിന്‍വലിച്ചു. ഫെബ്രുവരി ആറിന് പുറത്തിറക്കിയ ഉത്തരവാണ് വകുപ്പ് വെള്ളിയാഴ്ച പിന്‍വലിച്ചത്.

പ്രണയിക്കുന്നവര്‍ക്കായുള്ള വാലന്റൈന്‍സ് ദിനമായ ഫെബ്രുവരി 14 ന് പശുവിനെ ആലിംഗനം ചെയ്യണം എന്നായിരുന്നു മൃഗക്ഷേമ വകുപ്പിന്റെ ഉത്തരവില്‍ ഉണ്ടായിരുന്നത്. ഇത് വലിയ വിമര്‍ശനത്തിനും പരിഹാസത്തിനും വഴി തുറന്നതോടെയാണ് ബി.ജെ.പി സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ച് തടിയൂരിയത്.

മൃഗക്ഷേമ ബോര്‍ഡ് സെക്രട്ടറി എസ്.കെ.ദത്തയാണ് തീരുമാനം മുന്‍ ഉത്തരവ് പിന്‍വലിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ ഇന്ന് പുറത്തിറക്കിയത്. ഉത്തരവ് പിന്‍വലിക്കാനുള്ള കാരണം സര്‍ക്കുലറില്‍ പറയുന്നില്ല.

പശു ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെയും ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും നട്ടെല്ലാണ് എന്ന് പറഞ്ഞുകൊണ്ടാണ് ഫെബ്രുവരി 14 കൗ ഹഗ് ഡേയായി ആചരിക്കാനും പശുക്കളെ കെട്ടിപ്പിടിക്കാനും മൃഗക്ഷേമ വകുപ്പ് ആഹ്വാനം ചെയ്തത്. പാശ്ചാത്യ സംസ്‌കാരത്തിന്റെ അതിപ്രസരം ഇന്ത്യയുടെ സമൂഹത്തിലുണ്ടെന്ന കുറ്റപ്പെടുത്തലും ഉത്തരവിലുണ്ടായിരുന്നു.

പാശ്ചാത്യ സംസ്‌കാരത്തിന്റെ പുരോഗതി വേദ പാരമ്പര്യത്തെ നാശത്തിന്റെ വക്കില്‍ എത്തിച്ചിരിക്കുന്നു. പാശ്ചാത്യ സംസ്‌കാരത്തിന്റെ അതിപ്രസരം നമ്മുടെ പൈതൃകം മറന്നു പോകാന്‍ ഇടയാക്കിയിരിക്കുന്നു. ഈ ഘട്ടത്തില്‍ പശുവിനെ കെട്ടിപ്പിടിച്ച് ആഘോഷിക്കുന്നത് വൈകാരികമായ സമൃദ്ധിയ്ക്ക് കാരണമാകും. അതുകൊണ്ട് ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആയി ആചരിക്കാമെന്ന് മൃഗ ക്ഷേമ ബോര്‍ഡ് ആദ്യം പുറത്തിറക്കിയ സര്‍ക്കുലറില്‍ പറഞ്ഞിരുന്നു.

രാജ്യത്ത് പശുവിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങളും കൊലപാതകങ്ങളും നേരത്തേ വലിയ ചര്‍ച്ചയായിരുന്നു. വാലന്റൈന്‍സ് ദിനം ആഘോഷിക്കുന്നത് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ല എന്ന് പറഞ്ഞുകൊണ്ട് ഹിന്ദുത്വ ശക്തികള്‍ നടത്തിയ അതിക്രമങ്ങളും മുന്‍വര്‍ഷങ്ങളില്‍ വാര്‍ത്തയായിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് മൃഗക്ഷേമ ബോര്‍ഡിന്റെ കൗ ഹഗ് ഡേ ഉത്തരവ് പുറത്തുവന്നത്.