”വര്‍ഗീയ കക്ഷികളെ കീഴരിയൂര്‍ ജനത ഒറ്റപ്പെടുത്തി: ഇനി കീഴരിയൂരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ജനങ്ങള്‍ക്കൊപ്പമുണ്ടാകും”, എം.എം.രവീന്ദ്രന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്


കീഴരിയൂര്‍: വര്‍ഗീയ കക്ഷികളെ കീഴരിയൂരിലെ ജനം ഒറ്റപ്പെടുത്തിയെന്നാണ് ഈ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്ന് മേലടി ബ്ലോക്ക് പഞ്ചായത്തിലെ കീഴരിയൂര്‍ ഡിവിഷനില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട എം.എം. രവീന്ദ്രന്‍. ബി.ജെ.പി വലിയ തോതില്‍ വോട്ടുമറിച്ചിട്ടും എല്‍.ഡി.എഫിന് സീറ്റ് നിലനിര്‍ത്താനായെന്നും അത് ജനങ്ങളുടെ പിന്തുണയുള്ളതിനാലാണെന്നും അദ്ദേഹം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കീഴരിയൂരില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി 468 വോട്ടുകള്‍ പിടിച്ചിരുന്നു. ഇത്തവണ വോട്ട് 116 ആയി കുറഞ്ഞു. യു.ഡി.എഫിനുവേണ്ടി വലിയ തോതില്‍ വോട്ട് മറിച്ചുവെന്നാണ് മനസിലാവുന്നത്. എന്നിട്ടും മുമ്പുണ്ടായിരുന്നതിലേറെ ഭൂരിപക്ഷത്തോടെ വിജയിക്കാനായത് ജനങ്ങളുടെ പിന്തുണ കൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.

കീഴരിയൂര്‍ പഞ്ചായത്തും മേലടി ബ്ലോക്ക് പഞ്ചായത്തും നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ ഒപ്പമുണ്ടാകും. ജനങ്ങള്‍ക്കിടയില്‍ കീഴരിയൂര്‍ ഡിവിഷനുവേണ്ടിയുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും മുന്നിലുണ്ടാകും. പാര്‍ട്ടിയുടെയും പ്രവര്‍ത്തകരുടെയും കഠിനാധ്വാനത്തിന്റെ ഫലം കൂടിയാണ് ഈ വിജയമെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പാറോളി ശശിയ്‌ക്കെതിരെ 158 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എം.എം.രവീന്ദ്രന്‍ വിജയിച്ചത്. എല്‍.ഡി.എഫിലെ കെ.പി.ഗോപാലന്‍ നായര്‍ അംഗത്വം രാജിവെച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്. 141 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു കഴിഞ്ഞ തവണ ഗോപാലന്‍ നായര്‍ വിജയിച്ചത്. 80.25% പോളിങ്ങാണ് കീഴരിയൂരില്‍ രേഖപ്പെടുത്തിയത്.