വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലേക്ക്, 53 വർഷം നിയമസഭാം​ഗം, രണ്ടു തവണ മുഖ്യമന്ത്രി; ഉമ്മൻ ചാണ്ടിയുടെ ജീവിതവഴിയിലൂടെ…


മുഖം ആവശ്യമില്ലാത്ത വിധം കേരള രാഷ്ട്രീയത്തിലെ അതികായനാണ് ഉമ്മൻ ചാണ്ടി. ജനകീയതയുടെ പര്യായമായ ഉമ്മൻചാണ്ടിയെ രണ്ടു തവണ കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിൽ എത്തിച്ചതും ഈ സൗമ്യ മുഖമാണ്. ചീകിയൊതുക്കാതെ അലസമായി കിടക്കുന്ന മുടി, അയഞ്ഞ ഖദർ ഷർട്ട് , ചുറ്റും അനുയായികൾ.. ഒറ്റനോട്ടത്തിൽ മലയാളിക്ക് ഇതാണ് ഉമ്മൻ‌ചാണ്ടി. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിലധികമായി കേരള രാഷ്ട്രീയത്തിനൊപ്പം സഞ്ചരിക്കുന്നുണ്ട് പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞ്. ഉമ്മൻ ചാണ്ടിയുടെ ജീവിതവഴിയിലൂടെ,

1943 ഒക്ടോബർ 31 ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ.ഒ.ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം ജില്ലയിലെ കുമരകത്താണ് ഉമ്മൻ ചാണ്ടി ജനിച്ചത്. മുത്തച്ഛൻ വി.ജെ.ഉമ്മൻ തിരുവിതാംകൂറിലെ ആദ്യ നിയമസഭയായ ട്രാവൻകൂർ ലെജിസ്ലേറ്റീവ് കൗൺസിലിൽ അംഗമായിരുന്നു. പുതുപ്പള്ളി എംഡി സ്കൂൾ, സെന്റ് ജോർജ് ഹൈസ്കൂൾ, കോട്ടയം സിഎംഎസ്. കോളജ്, ചങ്ങനാശേരി എസ്ബി കോളജ്, എറണാകുളം ലോ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

Also Read- ജനനായകന് വിട; മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചു

സ്കൂൾകാലത്ത് അഖിലകേരള ബാലജനസഖ്യത്തിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു. അക്കാലത്തു തന്നെ കെഎസ്‌യുവിലൂടെ സംഘടനാ പ്രവർത്തനമാരംഭിച്ചു. കെഎസ്‌യുവിന്റെ പ്രസിദ്ധമായ ഒരണ സമരകാലത്ത് സമരങ്ങൾക്കു നേതൃത്വം നൽകി. 1962 ൽ കെഎസ്‌യു കോട്ടയം ജില്ലാ സെക്രട്ടറിയായി. 65 ൽ സംസ്ഥാന ജനറൽ സെക്രട്ടറി. ആന്റണിയുടെ വിശ്വസ്തനായി നിന്ന ഉമ്മൻചാണ്ടി രാഷ്ട്രീയവഴിയിൽ എകെയുടെ പിന്മുറക്കാരനുമായി. 1967ൽ എകെ ആന്റണി കെ എസ് യു അധ്യക്ഷ സ്ഥാനത്തു നിന്ന് പടിയിറങ്ങിയപ്പോൾ ആ പദവിയിൽ എത്തിയത് ഉമ്മൻ‌ചാണ്ടി ആയിരുന്നു. 69 ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

1970ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായ ചുമതയേറ്റത്തിന് പിന്നാലെ ആയിരുന്നു പുതുപ്പള്ളിയിൽ നിന്നുള്ള കന്നിയങ്കം. സിപിഎമ്മിന്റെ സിറ്റിങ് സീറ്റായിരുന്ന പുതുപ്പള്ളിയിൽ അന്നത്തെ എംഎൽഎ ഇ.എം. ജോർജിനെയാണ് പരാജയപ്പെടുത്തിയാണ് 27 ാം വയസ്സിൽ ആദ്യമായി നിയമസഭയിലെത്തിയത്. പിന്നീട് മരണം വരെ നീണ്ട അമ്പത്തിമൂന്ന് വർഷക്കാലം പുതുപ്പള്ളിയുടെ പ്രതിനിധിയായി ഉമ്മന്ചാണ്ടി. കേരള നിയമസഭാ ചരിത്രത്തിലെ റെക്കോഡ് കൂടിയാണിത്.

1977 ൽ ആദ്യ കരുണാകൻ മന്ത്രിസഭയിൽ തൊഴിൽ മന്ത്രിയായി. 82 ൽ ആഭ്യന്തരമന്ത്രിയും 91 ൽ ധനമന്ത്രിയുമായി. 1982 മുതൽ 86 വരെയും 2001 മുതൽ 2004 വരെയും യുഡിഎഫ് കൺവീനറായിരുന്നു. 2004 ൽ എ.കെ.ആന്റണി മുഖ്യമന്ത്രിസ്ഥാനം രാജിവച്ചതിനെത്തുടർന്ന് ആദ്യമായി മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടി 2011 ൽ വീണ്ടും മുഖ്യമന്ത്രിപദത്തിലെത്തി. 2006 മുതൽ 2011 വരെ പ്രതിപക്ഷ നേതാവുമായിരുന്നു.‌‌

തന്ത്രജ്ഞനായ രാഷ്ട്രീയക്കാരനെന്ന് അനുയായികളും എതിരാളികളും ഒരുപോലെ വിശേഷിപ്പിക്കുമ്പോഴും ജനങ്ങൾക്കിടയിൽ ജീവിക്കുന്ന നേതാവ് എന്നു വിളിക്കപ്പെടാനായിരുന്നു ഉമ്മൻചാണ്ടിക്ക് ഇഷ്ടം. രാഷ്ട്രീയ വ്യത്യാസമില്ലാതെ ആർക്കും ഏതുനേരത്തും സമീപിക്കാവുന്ന നേതാവായിരുന്നു അദ്ദേഹം. രാഷ്ട്രീയ വിവാദങ്ങളുടെയും ആരോപണങ്ങളുടെയും കൊടുങ്കാറ്റുകളിലും അദ്ദേഹത്തെ ഉലയാതെ നിർത്തിയത് ജനപിന്തുണയിലുള്ള വിശ്വാസമായിരുന്നു.

Also read-സംസ്ഥാനത്ത് ഇന്ന് പൊതു അവധി, രണ്ടു ദിവസത്തെ ദുഖാചരണം

ജനങ്ങളാണ് തന്റെ പ്രഥമപരിഗണനയെന്ന് ആവർത്തിച്ചിരുന്നതിന്റെ പ്രത്യക്ഷതെളിവായിരുന്നു മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം ആവിഷ്കരിച്ച ജനസമ്പർക്കപരിപാടി. അതിനുള്ള അംഗീകാരമായി യുഎന്നിന്റെ പുരസ്കാരവുമെത്തി. വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം എന്നിവയടക്കമുള്ള വികസന പദ്ധതികളിലും ഉമ്മൻ ചാണ്ടിയുടെ കയ്യൊപ്പുണ്ട്.

കെ കരുണാകരനെയോ എകെ ആന്റണിയെ പോലെയായോ ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുവച്ചിട്ടില്ല ഉമ്മൻ‌ചാണ്ടി. പുതുപ്പള്ളി മുതൽ പുതുപ്പള്ളി വരെ നീണ്ടതായിരുന്നു ഉമ്മൻചാണ്ടിക്ക് രാഷ്ട്രീയം.