ഇനി ഉത്സവ നാളിനായുള്ള കാത്തിരിപ്പ്; പിഷാരികാവിൽ മാർച്ച് 31 ന് കാളിയാട്ടം


കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവം മാർച്ച് 31 ന്. മാര്‍ച്ച് 24ന് ഉത്സവം കൊടിയേറും. മാർച്ച് 29ന് ചെറിയ വിളക്കും 30ന് വലിയ വിളക്കും.

അത്താഴ പൂജയ്ക്കുശേഷം രാത്രി എട്ടുമണിയോടെ ഷാരടി കുടുംബാംഗമായ ബാലകൃഷ്ണ പിഷാരടിയാണ് ക്ഷേത്രത്തിന്റെ അകത്തെ നടയില്‍വെച്ച് കാളിയാട്ടത്തിന്റെ തിയ്യതി വിളംബരം ചെയ്തത്.

പിഷാരികാവിലെ വര്‍ഷാന്ത ഉത്സവമാണ് കാളിയാട്ട മഹോത്സവം എന്ന പേരില്‍ അറിയപ്പെടുന്നത്. ഉത്സവം മീനമാസത്തില്‍തന്നെ നടത്തണമെന്നല്ലാതെ നിശ്ചിത ദിവസം തന്നെ നിശ്ചിത നാളില്‍ നടത്തണമെന്ന് നിര്‍ബന്ധമില്ല. അത് ഓരോ കൊല്ലവും നിശ്ചയിക്കുകയാണ് പതിവ്.

ഇന്ന് രാവിലെയാണ് കാളിയാട്ടം കുറിക്കല്‍ ചടങ്ങ് നടന്നത്. പ്രഭാത പൂജയ്ക്ക് ശേഷം ഒമ്പതുമണിയോടെ പൊറ്റമ്മല്‍ നമ്പീശനായ പൊറ്റമ്മല്‍ ഉണ്ണിക്കൃഷ്ണന്‍ നമ്പീശന്റെ കാര്‍മ്മികത്വത്തിലാണ് കളിയാട്ടം കുറിച്ചത്. 

ക്ഷേത്രസ്ഥാപകരായ കാരണവന്മാരുടെ തറയില്‍വെച്ച് ഊരാളന്മാരുടെ സാന്നിദ്ധ്യത്തില്‍ പ്രശ്‌നംവെച്ചാണ് കാളിയാട്ടത്തിന്റെ തിയ്യതി കുറിച്ചത്. ചടങ്ങില്‍ പൊറ്റമ്മല്‍ ഉണ്ണിക്കൃഷ്ണന്‍ നമ്പീശന്‍, ശശികുമാരന്‍ നമ്പീശന്‍, ചെയര്‍മാന്‍ കൊട്ടിലകത്ത് ബാലന്‍ നായര്‍, കീഴയില്‍ ബാലന്‍ നായര്‍, എക്സിക്യുട്ടീവ് ഓഫീസര്‍ എ.ജഗദീഷ് പ്രസാദ്, പാരമ്പര്യ ട്രസ്റ്റിമാരായ എളയടത്ത് വേണുഗോപാല്‍, മുണ്ടക്കല്‍ ഉണ്ണിക്കൃഷ്ണന്‍ നായര്‍, പുനത്തില്‍ നാരായണന്‍ കുട്ടി നായര്‍, ഈച്ചരാട്ടില്‍ അപ്പുക്കുട്ടി നായര്‍ എന്നിവര്‍ പങ്കെടുത്തു.

മലബാറിലെ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ പങ്കെടുക്കുന്ന ക്ഷേത്രോത്സവമാണ് പിഷാരികാവിലെ കാളിയാട്ട മഹോത്സവം. കളിയാട്ടം കുറിക്കല്‍ ചടങ്ങ് നടത്തുന്നത് കുംഭ മാസത്തിലും കാളിയാട്ടം മീനമാസത്തിലായിരിക്കും നടത്തുക. ചേമഞ്ചേരിയിലുള്ള പൊറ്റമ്മല് കുടുംബത്തിലെ കാരണവരായ നമ്പീശനാണ് കാളിയാട്ടം കുറിക്കല്‍ ചടങ്ങ് നടത്തുന്നത്.

സോഷ്യൽ മീഡിയയിലും ചില ഓൺലെെൻ മാധ്യമങ്ങളിലും ഏപ്രിൽ രണ്ടിനാണ് കാളിയാട്ടം എന്ന തരത്തിൽ വ്യാപകമായി വാർത്ത പ്രചരിച്ചിരുന്നു. ഇത് ജനങ്ങിൽ ആശയക്കുഴപ്പത്തിന് ഇടയാക്കിയിരുന്നു.