‘റിഫ ഒരിക്കലും ആത്മഹത്യ ചെയ്യില്ല, റീ പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ തയ്യാറാണ്’; വ്ളോഗര്‍ റിഫ മെഹ്നുവിന്റെ മരണത്തില്‍ ഭര്‍ത്താവിന് പങ്കുണ്ടെന്ന് കുടുംബം


ബാലുശ്ശേരി: ദുബൈയില്‍ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ബാലുശ്ശേരി സ്വദേശിനിയായ വ്ളോഗര്‍ റിഫ മെഹ്നുവിന്റെ മൃതദേഹം ആവശ്യമങ്കില്‍ റീ പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ തയാറാണെന്ന് കുടുംബം. റിഫയുടെ മരണത്തില്‍ തങ്ങളുടെ കയ്യില്‍ ഭര്‍ത്താവിനും സുഹൃത്തിനും എതിരായ തെളിവുകള്‍ ഉണ്ടെന്ന് കുടുംബം പറഞ്ഞു. റിഫ മെഹ്നുവിന്റെ അച്ഛന്‍ റാഷിദാണ് പ്രതികരിച്ച് രംഗത്ത് വന്നത്. വിഷയത്തില്‍ മന്ത്രി എകെ ശശീന്ദ്രനെ നേരിട്ട് കണ്ട് റാഷിദ് പരാതി നല്‍കി. തുടര്‍ന്ന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റാഷിദ്.

‘റിഫ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. ഭര്‍ത്താവ് മെഹ്നാസിന് എതിരെ തങ്ങളുടെ പക്കല്‍ തെളിവുണ്ട്. ഭര്‍ത്താവിന്റെ സുഹൃത്ത് ജംഷാദിനും മരണത്തില്‍ പങ്കുണ്ട്. മെഹ്നാസ് പറയുന്നത് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ്’. ഇവരെ ചോദ്യം ചെയ്യണമെന്നും പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ തികഞ്ഞ പ്രതീക്ഷയാണ് ഉളളതെന്നും റിഫയുടെ അച്ഛന്‍ പ്രതികരിച്ചു.

സംഭവത്തില്‍ മെഹ്നാസിനെതിരെ ഇന്നലെ കാക്കൂര്‍ പൊലീസ് കേസെടുത്തിരുന്നു. കേസിന്റെ അന്വേഷണ ചുമതല താമരശ്ശേരി ഡി.വൈ.എസ്.പി അഷ്‌റഫിനാണ്. റിഫയുടെ മരണത്തില്‍ കോഴിക്കോട് റൂറല്‍ എസ്.പിക്ക് റിഫയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു.

മാര്‍ച്ച് ഒന്നിന് ദുബൈ ജാഹിലിയയിലെ ഫ്ളാറ്റിലാണ് റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. യൂട്യൂബിലെ ലൈക്കിന്റെയും സബ്ക്രിബ്ഷന്റെയും പേരില്‍ മെഹ്‌നാസ് റിഫയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന് പൊലീസ് പറഞ്ഞു. കാക്കൂര്‍ പോലീസ് പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പത്ത് വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് മെഹ്നാസിനെതിരെ ചുമത്തിയത്.

റിഫ മെഹ്നൂസ് എന്ന പേരിലാണ് റിഫ വ്ളോഗിംഗ് ചെയ്തിരുന്നത്. ഫാഷന്‍, വ്യത്യസ്ത ഭക്ഷണങ്ങള്‍, സംസ്‌കാരങ്ങള്‍, ട്രാവലിംഗ് എന്നിവയായിരുന്നു റിഫയുടെ വിഷയങ്ങല്‍. മരണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് പോലും സമൂഹമാധ്യമങ്ങളില്‍ റിഫയും ഭര്‍ത്താവും വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

[bot1]