പ്രതീക്ഷയുടെ പൊൻകിരണങ്ങൾ കണ്ടു തുടങ്ങുന്നു; ജലസമൃദ്ധി തിരിച്ചുപിടിക്കാൻ സമഗ്ര പദ്ധതികളുമായി കൊയിലാണ്ടി നഗരസഭ, പത്തോളം കുളങ്ങളും തോടുകളും നവീകരിക്കുന്നു


കൊയിലാണ്ടി: നഗരസഭയിലെ വിവിധ കുളങ്ങളും ജലാശയങ്ങളും, നീർച്ചാലുകളും സംരക്ഷിക്കുന്നതിനുള്ള വിവിധ പദ്ധതികളുടെ പ്രവർത്തികൾ പുരോ​ഗമിക്കുന്നു. നഗരസഭയ്ക്ക് വിട്ടു കിട്ടിയിട്ടുള്ള അഞ്ചു കുളങ്ങളുടെ നവീകരണ, നിർമ്മാണ പ്രവൃത്തികളാണ് ഇപ്പോൾ പുരോ​ഗമിക്കുന്നത്. ഒരു കോടി രൂപ ചെലവിൽ കൊല്ലത്തെ നാണംചിറ, പന്തലായനിയിലെ നമ്പിവീട്ടിൽ കുളം, അണയിലയിലെ ചെട്ടിയാട്ടിൽ കുളം, കോമത്തു കരയിലെ തച്ചംവള്ളിക്കുളം, ഒറ്റക്കണ്ടത്തെ വടക്കുമ്പാട്ട് ഇല്ലംകുളം എന്നിവയുടെ നവീകരണ പ്രവൃത്തി നടന്നുകൊണ്ടിരിക്കുകയാണ്.

കൊല്ലത്ത് താന്നിക്കുളം ഉൾപ്പെടെ സ്വകാര്യ വ്യക്തികളുടെ കുളങ്ങൾ ശുചീകരിക്കാനും നവീകരിക്കാനും ആവശ്യമായ ഇടപെടലുകളും നഗരസഭ സ്വീകരിച്ചിട്ടുണ്ട്. നഗരസഭയിലെ വിവിധ തോടുകളായ വായനാരി തോട്, കൂമൻ തോട്, അരീക്കൽ തോട് എന്നിവ നവീകരിക്കുന്നതിനായി ഒരു കോടി രൂപയുടെ പ്രവൃത്തികൾ പുരോ​ഗമിക്കുകയാണ്.

2017 കാലത്ത് 6000 പരം മഴക്കുഴികൾ നിർമ്മിച്ചുകൊണ്ട് ജല സംരക്ഷണ പ്രവർത്തനങ്ങൾക്ക് നഗരസഭ മാതൃകയായിരുന്നു. കൂടാതെ ഓരോ വർഷവും ജലസംരക്ഷണ സന്ദേശം ഉയർത്തിക്കൊണ്ട് ജലസാക്ഷരതയും ജലസഭകളും സംഘടിപ്പിച്ചു ജലസംരക്ഷണത്തിന്റെ സന്ദേശം ജനങ്ങളിൽ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നഗരസഭ നടത്തിക്കൊണ്ടിരിക്കുകയാണ്.

രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി 40 ലക്ഷം രൂപ ചെലവിൽ ടാങ്കറിൽ കുടിവെള്ള വിതരണം നടത്തി കൊണ്ടിരിക്കുന്നു. നഗരത്തിൽ എത്തുന്നവർക്ക് ശുദ്ധജലം വിതരണം ചെയ്യുന്നതിനായി ബസ്റ്റാൻഡിൽ പ്രത്യേക കുടിവെള്ള കിയോസ്കും ഏർപ്പെടുത്തിയിട്ടുണ്ട്.

സ്വകാര്യ വ്യക്തികളുടെ കുളങ്ങൾ ഏറ്റെടുക്കുന്നതിനും നവീകരിക്കുന്നതിനും തൊഴിലുറപ്പ്, ഹരിത കർമ്മസേന, റസിസൻസ് അസോസിയേഷൻ, സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹകരണത്തോടെ ജനകീയമായി പദ്ധതികൾ തയ്യാറാക്കുമെന്ന് ചെയർപേഴ്സൻ കെ പി സുധയും വൈസ് ചെയർമാൻ അഡ്വ. കെ.സത്യനും അറിയിച്ചു.

കൊയിലാണ്ടി ന​ഗരസഭയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് കിഫ്ബി മുഖേന നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതിയുടെ നിർമ്മാണ പ്രവൃത്തികൾ അടുത്തവർഷത്തോടെ പൂർത്തിയാകും.