കൊയിലാണ്ടിയിലെ ഹോട്ടൽ ജീവനക്കാർക്ക് ഇനി ഹെൽത്ത് കാർഡ് നിർബന്ധം; ജോലിക്കാർ താമസിക്കുന്ന ഇടങ്ങൾ ഉൾപ്പെടെ പരിശോധനയ്ക്ക് വിധേയമാക്കും


കൊയിലാണ്ടി: ഫെബ്രുവരി ഒന്ന് മുതല്‍ ഹെല്‍ത്ത്കാര്‍ഡ് ഇല്ലാത്ത ജീവനക്കാരുള്ള ഹോട്ടലുകള്‍ പ്രവര്‍ത്തിക്കാനനുവദിക്കില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. സേഫ് ഫുഡ് ഡെസ്റ്റിനേഷനാണ് ലക്ഷ്യം. സംസ്ഥാനത്ത് പരിശോധന ശക്തമാക്കുമെന്നും നടപടി കടുപ്പിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കൊയിലാണ്ടി ഉൾപ്പെടെ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന മുഴുവൻ ഹോട്ടലുകൾക്കും നിർദേശം ബാധകമാണ്.

വ്യാജ ഹെല്‍ത്ത് കാര്‍ഡ് നിര്‍മ്മിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. വ്യാജമായി ഹെല്‍ത്ത് കാര്‍ഡ് ഉണ്ടാക്കി നല്‍കിയാല്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉള്‍പ്പടെ റദ്ദാക്കുന്ന നടപടി സ്വീകരിക്കും. തൊഴിൽ വകുപ്പുമായി ചേർന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവർ താമസിക്കുന്ന ഇടങ്ങൾ പരിശോധിക്കണമെന്നും തീരുമാനിച്ചിട്ടുണ്ട്. ജോലിക്കാർ താമസിക്കുന്ന ഇടങ്ങളിലെ ശുചിത്വം, സാഹചര്യങ്ങൾ പരിശോധിക്കും. ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടർ ഉൾപ്പെടെയുള്ളവർക്ക് പ്രത്യേകമായി ട്രെയിനിങ് നൽകും” മന്ത്രി പറഞ്ഞു.

പറവൂരിൽ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലുള്ളവരുടെ ആരോഗ്യസ്ഥിതി സാധാരണ നിലയിലാണ് എന്നാണ് ലഭിച്ച റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് ഹോട്ടലിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. തുടർനടപടികൾ സ്വീകരിക്കുന്നതിന് ആവശ്യമായ പരിശോധനകൾ കൂടി നടത്തുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പിന് നിർദേശം നൽകി. കമ്മിഷണർ അതിനനുസരിച്ചിട്ടുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.