ക്രൊയേഷ്യൻ വന്മതിലിൽ തട്ടിത്തകര്‍ന്ന് ബ്രസീല്‍; ഷൂട്ടൗട്ടില്‍ 4-2 ന് വിജയിച്ച് ക്രൊയേഷ്യ ഖത്തര്‍ ലോകകപ്പ് സെമിയില്‍ (വീഡിയോ കാണാം)


ദോഹ: ലോകമെങ്ങുമുള്ള ആരാധകരെ നിരാശയിലാഴ്ത്തി ബ്രസീല്‍ ഖത്തര്‍ ലോകകപ്പില്‍ നിന്ന് പുറത്ത്. ക്വാര്‍ട്ടര്‍ മത്സരത്തില്‍ ക്രൊയേഷ്യയാണ് ബ്രസീലിനെ പരാജയപ്പെടുത്തിയത്. എക്‌സ്ട്രാ ടൈമിലും സമനില തുടര്‍ന്ന മത്സരത്തിന്റെ വിധി ഒടുവില്‍ ഷൂട്ടൗട്ടാണ് തീരുമാനിച്ചത്.

രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ഷൂട്ടൗട്ടില്‍ ക്രൊയേഷ്യ ജയിച്ചത്. ക്രൊയേഷ്യയ്ക്കായി നിക്കോളാ വ്‌ലാസിച്ച്, ലോവ്റോ മയര്‍, ലൂക്കാ മോഡ്രിച്ച്, മിസ്ലാവ് ഓര്‍സിച്ച് എന്നിവര്‍ ലക്ഷ്യം കണ്ടു. ബ്രസീലിനായി കാസമിറോ, പെഡ്രോ എന്നിവര്‍ ലക്ഷ്യം കണ്ടെങ്കിലും ആദ്യ കിക്കെടുത്ത റോഡ്രിഗോയുടെ ഷോട്ട് ക്രൊയേഷ്യന്‍ ഗോള്‍കീപ്പര്‍ ഡൊമിനിക്ക് ലിവാക്കോവിച്ച് തടുത്തിട്ടു. നാലാം കിക്കെടുത്ത മാര്‍ക്വീഞ്ഞോസിന്റെ ഷോട്ട് പോസ്റ്റില്‍ത്തട്ടി തെറിച്ചതോടെയാണ് ബ്രസീല്‍ പുറത്തായത്.

എക്‌സ്ട്രാ ടൈമിന്റെ ആദ്യ പകുതിയില്‍ നെയ്മാര്‍ നേടിയ ഗോളില്‍ ലീഡെടുത്ത ബ്രസീലിനെതിരെ, രണ്ടാം പകുതിയിലാണ് ക്രൊയേഷ്യ തിരിച്ചടിച്ചത്. മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കെ പകരക്കാരന്‍ താരം ബ്രൂണോ പെട്‌കോവിച്ചാണ് ക്രൊയേഷ്യയ്ക്കായി ഗോള്‍ മടക്കിയത്. ഇതോടെ, ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചു. തുടര്‍ന്നാണ് വിജയിയെ കണ്ടെത്താന്‍ പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് മത്സരം നീങ്ങിയത്.

വീഡിയോ കാണാം: