ചവിട്ടി വീഴ്ത്തി, ദേഹത്ത് കയറിയിരുന്ന് മര്‍ദ്ദിച്ചു; കൂരാച്ചുണ്ടില്‍ നടുറോഡില്‍ പട്ടാപ്പകല്‍ യുവാക്കള്‍ തമ്മില്‍ അടിപിടി, സംഭവം പൊലീസ് സ്റ്റേഷന് തൊട്ടടുത്ത്


കൂരാച്ചുണ്ട്: പട്ടാപ്പകല്‍ നടുറോഡില്‍ അടിപിടി. കൂരാച്ചുണ്ട് ടൗണിലാണ് സംഭവം. രണ്ട് പേര്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. പൊലീസ് സ്റ്റേഷന് 500 മീറ്റര്‍ മാത്രം അകലെയാണ് സംഭവമുണ്ടായത്.

ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവമുണ്ടായത്. ഇരുവരും തമ്മില്‍ അടികൂടുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. പൊലീസ് എത്തി ഇരുവരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയാണ് ഏറ്റുമുട്ടല്‍ അവസാനിപ്പിച്ചത്.

കൂരാച്ചുണ്ട് സ്വദേശികളായ റംഷാദ്, റഷീദ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇരുവരും കഞ്ചാവ് ഉപയോഗിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. റംഷാദ് നേരത്തേയും പല കേസുകളില്‍ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. ഡി.വൈ.എഫ്.ഐ നേതാവിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസിലും കഞ്ചാവ് കടത്തിയ കേസിലും ഇയാള്‍ പ്രതിയാണ്.

കേസുകളില്‍ പെട്ട് ജയിലിലായിരുന്ന ഇയാള്‍ക്ക് മാനസിക രോഗം പിടിപെട്ടിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇയാള്‍ പുറത്തിറങ്ങിയ ഉടനെയാണ് നടുറോഡില്‍ അക്രമം നടത്തിയത്.

ഉച്ചയ്ക്ക് 12.45 മുതല്‍ രണ്ട് മണിവരെ ഇരുവരും ടൗണില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. രണ്ട് പേരും തമ്മില്‍ നേരത്തേ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നലെ അടി നടന്നത്.

പട്ടാപ്പകല്‍ ആയിരുന്നു കയ്യാങ്കളി.ഒരാളെ ചവിട്ടി വീഴ്ത്തുന്നതും ദേഹത്ത് കയറിയിരുന്ന് മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇത് കണ്ട് തടയാന്‍ ശ്രമിച്ചയാളെയും ആക്രമിച്ചു. ഇരുവരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി കേസെടുത്ത ശേഷം വിട്ടയച്ചു.