നടുവത്തൂരിലെ വിനീഷിന്റെ ആത്മഹത്യ: ഭാര്യയെയും കാമുകനെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സർവ്വകക്ഷി ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് നാട്ടുകാർ


കൊയിലാണ്ടി: നടുവത്തൂർ സ്വദേശി വിനീഷ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സർവ്വകക്ഷി ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് നാട്ടുകാർ. വിനീഷിന്റെ ഭാര്യ ആര്യയെയും കാമുകനെയും ആത്മഹത്യാ പ്രേരണാ കുറ്റത്തിന് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ആക്ഷൻ കമ്മിറ്റി രൂപീകരിച്ചത്. മെയ് 15 നാണ് നടുവത്തൂർ പെരുവാലിശ്ശേരി മീത്തൽ വിനീഷ് ഖത്തറിൽ വച്ച് ആത്മഹത്യ ചെയ്തത്.

പെരുവാലിശ്ശേരി മീത്തൽ എന്ന വീട്ടിൽ താമസിക്കവെ വിനീഷിന്റെ ഭാര്യ ആര്യ ഇടക്കാലത്ത് പരിചയപ്പെട്ട മലപ്പുറം കാടാമ്പുഴ സ്വദേശിയായ യുവാവിന്റെ കൂടെ രണ്ടര വയസ് പ്രായമുള്ള കുഞ്ഞിനെയും കൂട്ടി മെയ് 14 ന് ഒളിച്ചോടിപ്പോകുകയായിരുന്നു. വിവരമറിഞ്ഞ വിനീഷ് മകനെ തിരിച്ചു കിട്ടിയാൽ മതിയെന്നും അതിനുള്ള നടപടി സ്വീകരിക്കണമെന്നും ബന്ധുക്കളോട് ആവശ്യപ്പെട്ടിരുന്നു.

ഇതനുസരിച്ച് മകനെ കിട്ടുന്നതിനായി ബന്ധുക്കൾ ആര്യയുമായി ഫോൺ മുഖേനെ ബന്ധപ്പെട്ടു. ഇതിനിടെ ആര്യയും കാമുകനും ചേർന്ന് ഖത്തറിലുള്ള വിനീഷിന് വീഡിയോ കോൾ ചെയ്തു. ഇതിന് പിന്നാലെയാണ് വിനീഷ് ഖത്തറിൽ താമസിച്ചു വന്നിരുന്ന കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. വീഡിയോ കോളിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ വിനീഷിന്റെ ആത്മഹത്യക്ക് പ്രേരണയായെന്നാണ് കരുതുന്നത്.


Related News: നടുവത്തൂരിൽ നിന്ന് യുവതിയെയും രണ്ടര വയസ്സുള്ള മകനെയും കാണാനില്ലെന്ന് പരാതി


ആര്യ കുഞ്ഞുമൊന്നിച്ച് കാമുകന്റെ കൂടെ ഒളിച്ചോടുമ്പോൾ വിനീഷിന്റെ വീട്ടിൽ നിന്നും പണവും സ്വർണാഭരണവും എടുത്തു കൊണ്ടാണ് പോയത്. ആര്യയേയും മകനേയും കാണാതായതുമായി ബന്ധപ്പെട്ട് കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നുവെങ്കിലും നാളിതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

ഒരു കുടുംബത്തിന്റെ താങ്ങും തണലുമായിരുന്ന വിനീഷിന്റെ ആത്മഹത്യക്ക് കാരണമായ ആര്യയേയും കാമുകനെയും കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്നും വിനീഷിന്റെ കുഞ്ഞ് ഇവരോടൊപ്പം ആയയതിനാൽ സുരക്ഷിതമല്ലെന്നും കുഞ്ഞിന്റെ ജീവൻ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്ന ഭയത്തിലാണ് തങ്ങളെന്നാണ് വീട്ടുകാരും നാട്ടുകാരും പറയുന്നത്.


Related News: ഖത്തറില്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ച നടുവത്തൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു


സംഭവം നടന്നിട്ട് ഒരു മാസത്തോളം കഴിഞ്ഞിട്ടും ഇവരെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. കർണ്ണാടകയിലെ വിവിധ സ്ഥലങ്ങളിൽ ഇവർ ഉണ്ടായിരുന്നതായി പോലീസ് പറയുന്നുണ്ടെങ്കിലും ആര്യയേയും കാമുകനെയും ഇതുവരെ കണ്ടെത്താനോ അറസ്റ്റ്ചെയ്യാനോ പോലീസിന് കഴിഞ്ഞിട്ടില്ല. ഒരാഴ്ചക്കുള്ളിൽ ഇവരെ കണ്ടെത്തി നടപടി സ്വീകരിക്കുമെന്ന് പോലീസ് അന്ന് പറഞ്ഞിരുന്നു.

കുഞ്ഞ് ഇവരുടെ കൈകളിൽ സുരക്ഷിതമല്ലെന്നും പിഞ്ചു കുഞ്ഞിനെ വിനീഷിന്റെ മാതാപിതാക്കൾക്ക് കൈമാറണമെന്നും അത് മകന്റെ ആകസ്മിക വിയോഗത്തിൽ ദുഃഖാർത്തരായ മാതാപിതാക്കൾക്ക് ആശ്വാസമായിരിക്കുമെന്നുമാണ് ആക്ഷൻ കമ്മിറ്റി ആവശ്യപ്പെടുന്നത്. നടുവത്തുർ സൗത്ത്. എൽ.പി.സ്കൂൾ പരിസരത്ത് നടന്ന ആക്ഷൻ കമ്മിറ്റി രൂപീകരണ യോഗം കീഴരിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എം.സുനിൽ ഉദ്ഘാടനം ചെയ്തു.


Also Read: ‘കുട്ടിയെ കണ്ടെത്തി വിനീഷിൻ്റെ വീട്ടുകാരെ ഏൽപ്പിക്കണം’; കീഴരിയൂരിൽ യുവതി കാമുകനൊപ്പം നാടുവിട്ട സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കണമെന്ന് യു.ഡി.എഫ്


വാർഡ് മെമ്പർ അമൽ സരാഗ അധ്യക്ഷനായി. ഇടത്തിൽ ശിവൻ മാസ്റ്റർ, കെ.കെ.ദാസൻ, ടി.കെ.വിജയൻ, ടി.യു.സൈനുദ്ദീൻ, ടി.കെ.പ്രദീപൻ, എ.എം.വിജീഷ്, രാജൻ നടുവത്തൂർ എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ അമൽ സരാഗയാണ് ആക്ഷൻ കമ്മിറ്റി ചെയർമാൻ. ഒ.കെ.കുമാരൻ ആണ് കൺവീനർ.