ആനക്കുളത്ത് യുവാവ് തീവണ്ടിയില്‍ നിന്നും വീണ് മരിച്ച സംഭവം; തള്ളിയിട്ട് കൊലപ്പെടുത്തിയതെന്ന് പൊലീസ്, മരിച്ചയാളെ തിരിച്ചറിഞ്ഞില്ല


കൊയിലാണ്ടി: ആനക്കുളം റെയില്‍വേ ട്രാക്കില്‍ യുവാവ് തീവണ്ടിയില്‍ നിന്ന് വീണ സംഭവം കൊലപാതകമെന്ന് പൊലീസ്. വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് ഇയാളെ സഹയാത്രികന്‍ ട്രെയിനില്‍ നിന്നും തള്ളിയിട്ടതാണെന്നാണ് റെയില്‍വേ പൊലീസിന്റെ കണ്ടെത്തല്‍.

സംഭവത്തില്‍ സഹയാത്രികനായ തമിഴ്‌നാട് ശിവഗംഗ സ്വദേശി സോനുമുത്തുവിനെ റെയില്‍വേ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.

അതേസമയം, മരിച്ച യുവാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മുപ്പത് വയസ് പ്രായം തോന്നുന്നയാളാണഅ മരിച്ചത്. സംഭവത്തിന് തൊട്ടുമുമ്പ് ട്രെയിനിന്റെ ഡോറിനടുത്ത് ഇരുവരും അപകടകരമാംവിധത്തില്‍ നില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. മറ്റൊരു യാത്രക്കാരന്‍ പകര്‍ത്തിയ ദൃശ്യങ്ങളാണിത്.

മംഗളുരു-തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസില്‍ ആനക്കുളം വഴി കടന്നുപോയതിനു പിന്നാലെ ഞായറാഴ്ച രാത്രിയാണ് യുവാവ് പാളത്തിനരികില്‍ വീണു കിടക്കുന്ന പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. കൊയിലാണ്ടിയില്‍ നിന്ന് ഫയര്‍ഫോഴ്‌സും പൊലീസുമെത്തി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു.