പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ തുടര്‍ച്ചയായി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി, പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണി; വയനാട്ടില്‍ വയോധികന് 40 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി


കല്‍പ്പറ്റ: പോക്‌സോ കേസില്‍ വയോധികനെ 40 കൊല്ലം കഠിന തടവിന് ശിക്ഷിച്ച് കോടതി. വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ തേങ്ങുമുണ്ട തോടന്‍ വീട്ടില്‍ മൊയ്തുട്ടിയെ (60) ആണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി പ്രത്യേക ജഡ്ജി വി.അനസ് ശിക്ഷിച്ചത്. കഠിനതടവിന് പുറമെ 35,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.

2020 ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ മൊയ്തുട്ടി തുടര്‍ച്ചയായി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. പീഡന വിവരം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്ന് ഇയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. ഇതേ വര്‍ഷം മറ്റ് രണ്ട് കേസുകള്‍ കൂടി പ്രതിക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരുന്നു.

പടിഞ്ഞാറത്തറ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് അന്നത്തെ എസ്.എച്ച്.ഒയും നിലവില്‍ വയനാട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയുമായ എന്‍.ഒ.സിബി, സബ്ബ് ഇന്‍സ്‌പെക്ടറായിരുന്ന പി.ഷമീര്‍, സിവില്‍ പൊലീസ് ഓഫീസര്‍ ജംഷീര്‍ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

പ്രോസിക്യൂഷന് വേണ്ടി അഡ്വ. ടി.ജി.മോഹന്‍ദാസ് ഹാജരായി. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായ സീനത്ത് ആണ് കേസില്‍ പ്രോസിക്യൂഷനെ സഹായിച്ചത്.

ഇക്കഴിഞ്ഞ ജൂണില്‍ പ്രകൃതിവിരുദ്ധ പീഡനം നടത്തിയ കേസില്‍ മധ്യവയസ്‌കന് 95 വര്‍ഷം തടവും 4,25,000 രൂപ പിഴയും ചാലക്കുടി അതിവേഗ പ്രത്യേക പോക്സോ കോടതി ജഡ്ജി വിധിച്ചിരുന്നു. പുത്തന്‍ചിറ കണ്ണിക്കുളം അറയ്ക്കല്‍ വീട്ടില്‍ എ.കെ. ഹൈദ്രോസി (66) നെയാണ് ശിക്ഷിച്ചത്. പലചരക്കുകടയില്‍ സാധനം വാങ്ങാന്‍ വന്ന 10 വയസുകാരനെ വളര്‍ത്തു പക്ഷികളേയും പക്ഷിക്കൂടും തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് അലങ്കാര മത്സ്യങ്ങള്‍ വില്‍ക്കുന്ന പ്രതിയുടെ കടയുടെ പുറകിലേക്ക് കൂട്ടിക്കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനം നടത്തുകയും പിന്നീട് ഒരു വര്‍ഷത്തോളം തുടരുകയും ചെയ്ത കേസിലായിരുന്നു വിധി.